പഹൽഗാമിലെ ഭീകരാക്രമണം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് പാർട്ടിയ്ക്ക് കടുത്ത പ്രഹരവുമായി ബിഎസ്പി ദേശീയ പ്രസിഡന്റ് മായാവതി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പാർട്ടികളും ഒന്നിക്കണമെന്ന് മായാവതി ആഹ്വാനം ചെയ്തു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എല്ലാ പാർട്ടികളും ഒന്നിച്ച് സർക്കാരിനൊപ്പം നിൽക്കണം. പോസ്റ്ററുകളും പ്രസ്താവനകളും മറ്റും ഉപയോഗിച്ച് വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കരുത്. കാരണം ഇത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത് രാജ്യ താത്പര്യത്തിന് നല്ലതല്ലെന്ന് മായാവതി വ്യക്തമാക്കി.
ഭീകരാക്രമണത്തിൽ നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന ഓരോ നടപടിയിലും എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടനാ ശില്പിയായ ഏറ്റവും ആദരണീയനായ ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറെ ഈ സാഹചര്യത്തിൽ അപമാനിക്കരുത്. പ്രത്യേകിച്ച് എസ്പിയും കോൺഗ്രസും ഇത് പ്രത്യേകം ശ്രദ്ധിക്കണം, അല്ലാത്തപക്ഷം ബിഎസ്പി അവർക്കെതിരെ തെരുവിലിറങ്ങാമെന്ന് അവർ വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രിയുടെ തലയില്ലാത്ത ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രിയുടെ തലയില്ലാത്ത ചിത്രം പങ്കുവെച്ചിരിക്കുന്നത്.പിന്നാലെ ഇത് പാകിസ്താനിലെ മുൻ മന്ത്രി ‘നോട്ടി കോൺഗ്രസ്’ എന്ന ഹാഷ്ടാഗുമായി കോൺഗ്രസിന്റെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതോടെ വിവാദം അണപ്പൊട്ടി. കോൺഗ്രസ് നിലപാട് അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. കോൺഗ്രസ് അതിന്റെ രണ്ട് മുഖങ്ങൾ വെളിപ്പെടുത്തുകയാണെന്നും കോൺഗ്രസ്, ലഷ്‌കർ- ഇ-പാകിസ്ഥാൻ കോൺഗ്രസ് ആയി മാറിയതായും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഭാരതത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയാണെങ്കിലും അത് നിരന്തരം അതിന്റെ രണ്ട് മുഖങ്ങൾ വെളിപ്പെടുത്തുകയും ലഷ്‌കർ ഇ പാകിസ്ഥാൻ കോൺഗ്രസായി മാറുകയും ചെയ്യുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post