ശ്രീനഗർ : പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾക്ക് പ്രാദേശിക സഹായം നൽകി വന്നിരുന്ന കശ്മീരി യുവാവിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി. സുരക്ഷാസേന ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാനായി ഇയാൾ നദിയിലേക്ക് ചാടുകയായിരുന്നു. ടാങ്മാർഗ് നിവാസിയായ ഇംതിയാസ് അഹമ്മദ് മഗ്രെയുടെ മൃതദേഹം ഞായറാഴ്ച നദിയിൽ നിന്ന് കണ്ടെടുത്തതായി സൈന്യം വ്യക്തമാക്കി.
സൗത്ത് കശ്മീരിലെ കുൽഗാം വൈഷവ് നല്ലയിൽ വച്ചാണ് ഇയാൾ സുരക്ഷാസേനയെ വെട്ടിച്ച് നദിയിൽ ചാടിയിരുന്നത്. ഭീകരർക്ക് സഹായങ്ങൾ നൽകിയിരുന്ന ഓവർ ഗ്രൗണ്ട് വർക്കർ ആണ് ഈ യുവാവ് എന്ന് സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. നല്ലയിലെ നദീതീരത്തു നിന്നും നാട്ടുകാരാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഏപ്രിൽ 23 ന് ടാങ്മാർഗ് വനത്തിൽ സുരക്ഷാ സേന തകർത്ത ആദ്യത്തെ തീവ്രവാദ ഒളിത്താവളത്തെക്കുറിച്ച് മരിച്ച ഇംതിയാസ് അഹമ്മദിന് വ്യക്തമായ വിവരം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രണ്ടാമത്തെ ഒളിത്താവളം കണ്ടെത്താനുള്ള സുരക്ഷാസേനയുടെ ശ്രമത്തിനിടയിലാണ് ഇംതിയാസ് നദിയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പോലീസ് വ്യക്തമാക്കി.
Discussion about this post