ന്യൂഡൽഹി : ഹരിയാനയിലേക്കുള്ള ജലവിതരണം കുറച്ച് ഡൽഹിയെ ജലപ്രതിസന്ധിയിലാക്കിയ പഞ്ചാബ് സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. അരവിന്ദ് കെജ്രിവാളിന്റെ പ്രതികാര നടപടിയാണിത് എന്ന് ഡൽഹി പൊതുമരാമത്ത് മന്ത്രി പർവേഷ് വർമ്മ കുറ്റപ്പെടുത്തി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ ജനങ്ങളോടുള്ള ആം ആദ്മി സർക്കാരിന്റെ പ്രതികാരമാണ് ജലവിതരണം കുറച്ചത് എന്നും ഡൽഹി സർക്കാർ കുറ്റപ്പെടുത്തി.
ഹരിയാനയും പഞ്ചാബും തമ്മിലുള്ള ജലവിതരണ തർക്കം ഡൽഹിയുടെ ജലവിതരണത്തെ ബാധിച്ച പശ്ചാത്തലത്തിലാണ് ഡൽഹി സർക്കാരിന്റെ ഈ വിമർശനം. മെയ് 1 മുതൽ ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോർഡിൽ നിന്ന് ഡൽഹിയിലേക്കുള്ള ജലവിതരണം ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്ന് ഡൽഹി ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു. ആം ആദ്മി സർക്കാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ഡൽഹി ജലമന്ത്രി കുറ്റപ്പെടുത്തി. എഎപിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ ജലവിതരണത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ആരോപിച്ചു.
ഹരിയാനയും പഞ്ചാബും തമ്മിലുള്ള രവി-ബിയാസ് ജലം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണ്. 1966 ൽ അവിഭക്ത പഞ്ചാബിൽ നിന്ന് ഹരിയാനയെ പുതിയ സംസ്ഥാനമായി വേർപെടുത്തിയപ്പോൾ മുതൽ ഈ തർക്കം നിലനിൽക്കുന്നുണ്ട്. 3.5 ദശലക്ഷം ഏക്കർ അടി ജലത്തിന്റെ വിഹിതം ലഭ്യമാക്കുന്നതിനായി സത്‌ലജ്-യമുന ലിങ്ക് കനാൽ പൂർത്തിയാക്കണമെന്ന് ഹരിയാന വർഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. ഹരിയാനയിലേക്കുള്ള ജലവിതരണം കുറഞ്ഞത് ഡൽഹിയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
Discussion about this post