കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ എന്നീ പേരുകൾക്ക് പകരം ‘ ഇനി മാതാപിതാക്കൾ’ എന്ന് ചേർത്താൽ മതിയെന്ന് ഹൈക്കോടതി ഉത്തരവ്. ട്രാൻസ്ജെൻഡർ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് അനുകൂല ഉത്തരവ്. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതിമാരായ സഹദും സിയയും ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് നിർണായക ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്നെഴുതി ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിക്കുന്ന ആളാണ് സഹദ്. പുരുഷനായി ജനിച്ച്, സ്ത്രീയായി ജീവിക്കുന്ന ആളാണ് സിയ. സഹദ് ആണ് കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷം കോഴിക്കോട് കോർപ്പറേഷൻ നൽകിയ ജനന സർട്ടിഫിക്കറ്റാണ് രണ്ട് വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിലേക്ക് നീങ്ങിയത്. കുഞ്ഞിനെ പ്രസവിച്ചത് സഹദ് ആണെങ്കിലും അച്ഛന്റെ സ്ഥാനത്ത് സഹദിന്റെ പേര് നൽകാനാണ് ആഗ്രഹിക്കുന്നത് എന്ന് സിയ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ നേരെ തിരിച്ചായിരുന്നു സംഭവിച്ചത്.
Discussion about this post