ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ നിയമനത്തിൽ പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും സംവരണം ഏർപ്പെടുത്തി സുപ്രീം കോടതി. പട്ടികജാതി സമുദായത്തിൽപ്പെട്ട രണ്ടാമത്തെ ചീഫ് ജസ്റ്റിസ് കൂടിയായ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലാണ് സുപ്രീംകോടതി ഈ തീരുമാനം എടുത്തത്. സുപ്രീം കോടതിയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ജീവനക്കാർക്ക് സംവരണ നയം നടപ്പിലാക്കുന്നത്.
സുപ്രീംകോടതിയുടെ ഈ പുതിയ തീരുമാനം അനുസരിച്ച്, സുപ്രീം കോടതിയിലെ ജുഡീഷ്യൽ ഇതര തസ്തികകളിലേക്കുള്ള നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. 2025 ജൂൺ 23 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് സംവരണനയം നടപ്പിലാക്കിയിട്ടുള്ളത്. ജഡ്ജിമാർക്ക് സംവരണം ബാധകമാകില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി.
രജിസ്ട്രാർ, സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ്, ചേംബർ അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിൽ ആണ് സംവരണം നടപ്പിലാക്കുന്നത്. എസ്‌സി, എസ്ടി, നോൺ-റിസർവ്ഡ് ഇനിയും മൂന്നു വിഭാഗങ്ങളിൽ ആയിട്ടായിരിക്കും സംവരണം നടപ്പിലാക്കുക. സംവരണ നയം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വിവിധ ഹൈക്കോടതികളിലും ബാധകമാണെങ്കിൽ, സുപ്രീം കോടതി മാത്രം എന്തിന് ഒരു അപവാദമാകണമെന്ന് സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അഭിപ്രായപ്പെട്ടു.
Discussion about this post