ഏഴാം കടലിനുമപ്പുറം എന്താണ്? സ്വപ്‌നങ്ങളെ യാഥാർത്ഥ്യമാക്കുന്ന മരുപ്പച്ച…നൂറായിരം ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും ഇന്ധനമാക്കിയാണ് ഓരോരുത്തരം പ്രവാസത്തെ വരിക്കുന്നത്. ജീവിതം കരുപിടിപ്പിക്കാനായി ദശാബ്ദങ്ങൾക്ക് മുൻപേ കടൽ കടന്ന മലയാളി, ഇന്നും ജോലിക്കായും പഠനത്തിനായും വിദേശത്തേക്ക് പറക്കുന്നു. എന്നാൽ 15 വർഷങ്ങൾക്ക് മുൻപ് നഴ്‌സിംഗ് പഠനത്തിനായി ബ്രിട്ടനിലെത്തി, ഇന്ന് പതിനായിരക്കണക്കിന് പേർക്ക് വഴികാട്ടിയായി വലിയ സംരംഭകനായി മാറിയ ഒരു മലയാളിയുണ്ട്. പ്രവാസത്തിന്റെ ചൂടും ചൂരുമേൽക്കുമ്പോഴും നല്ല നാളെയുണ്ടാവുമെന്ന് കിനാവ് കാണുന്ന യുവാക്കൾക്ക് ഊർജ്ജമായി മാറുന്ന കാസർകോട് വേരുകളുള്ള ഫെബിൻ സിറിയക് ആണിത്. ഇന്ന് നിരവധി രാജ്യങ്ങളിൽ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള എൻവർട്ടീസ് കൺസൾട്ടൻസി’ എന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ സിഇഒയാണ് അദ്ദേഹമിന്ന്.
വർഷം 2008…ഇന്ത്യയിൽ നിന്ന് നഴ്‌സിംഗ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി ബ്രിട്ടനിലെത്തിയതായിരുന്നു ഫെബിൻ. ഇന്നത്തെ പോലെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഒഴുക്ക് അന്നത്ര പ്രകടമായിരുന്നില്ല. ആ മണ്ണിലും അനവധി അവസരങ്ങൾ കാത്തിരിപ്പുണ്ടെന്നും അവയെങ്ങനെ എത്തിപ്പിടിക്കണമെന്നും അധികമാർക്കും അറിയില്ലായിരുന്നു. ഗൾഫ് രാജ്യങ്ങളെ പോലെയല്ല, യൂറോപ്യൻ രാജ്യങ്ങളും മറ്റും കയ്യെത്താ ദൂരത്താണെന്ന ഒരു തെറ്റിദ്ധാരണ പരക്കെയുണ്ടായിരുന്നത് തന്നെ കാരണം. ഉന്നതപഠനം മികച്ചനിലയിൽ പൂർത്തിയാക്കിയ ഫെബിനാകട്ടെ നഴ്‌സായി തന്റെ കരിയർ ആരംഭിച്ചു. അനുകമ്പയും കൃത്യനിഷ്ഠതയും, കൈമുതലാക്കിയ മലയാളി നഴ്‌സുമാരോടുള്ള താത്പര്യത്തിലുപരി, ഫെബിന്റെ പ്രൊഫഷണലിസം അദ്ദേഹത്തിന് മുതൽക്കൂട്ടായി. ഏതൊരു പ്രവാസിയെയും പോലെ തന്റെ ജോലിയും ജീവിതവുമൊക്കെയായി മുന്നോട്ട് പോകുന്ന സമയത്താണ് പരിചയക്കാർ പലരും പല സംശയദൂരീകരണത്തിനായി ഫെബിനെ സമീപിക്കാൻ തുടങ്ങിയത്. ബ്രിട്ടൻ പോലെയുള്ള സ്വപ്‌നരാജ്യത്തേക്ക് എങ്ങനെ ചെന്നെത്തി, അധികം കാത്തിരിക്കാതെ തന്നെ മികച്ച ശമ്പളത്തിൽ എങ്ങനെ ജോലി ലഭിച്ചു? എന്നൊക്കെയായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. തന്നാലാവുന്നവിധം ഫെബിൻ അവരെയൊക്കെ സഹായിച്ചു. തന്റെ പരിമിതമായ സാഹചര്യത്തിലും നിരവധി പേരുടെ വിദേശജോലിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ അദ്ദേഹവും ഒരു കാരണമായി. തന്നെ പോലെ പലരും വിദേശത്തെ പഠനവും ജോലിയും ആഗ്രഹിക്കുന്നുണ്ടെന്നും അറിവില്ലായ്മയാണ് പലരെയും ചതിക്കുഴികളിലേക്കെത്തിക്കുന്നതെന്നും അദ്ദേഹം മനസിലാക്കി. ആ തിരിച്ചറിവിന്റെ പുറത്താണ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് രംഗത്തുവന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അദ്ദേഹം എൻവർട്ടീസ് എന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന് തുടക്കമിട്ടത്.
ലക്ഷങ്ങളുടെ നീക്കിയിരിപ്പില്ലാതെ, അറിവും സത്യസന്ധതയും മൂലധനമാക്കി അങ്ങനെ 2014 ൽ അദ്ദേഹം എൻവർട്ടീസിന് തുടക്കമിട്ടു. അബർഡീനിലെ തന്റെ വീട്ടിലെ കൊച്ചുമുറിയായിരുന്നു എൻവർട്ടീസിന്റെ ആദ്യ ഓഫീസ്. മറ്റു റിക്രൂട്ട്‌മെന്റ് ഏജൻസികളിൽ നിന്ന് വിഭിന്നമായി മായക്കാഴ്ചകളും വാഗ്ദാനങ്ങളുമായിരുന്നില്ല എൻവർട്ടീസ് നൽകിയിരുന്നത്, ആഗ്രഹവും യോഗ്യത്യയുമുള്ളവർക്ക് നിലവിലെ കൃത്യമായ സാചര്യങ്ങൾ മനസിലാക്കി നൽകി അവരിൽ നിന്ന് ലക്ഷങ്ങൾ ഊറ്റിയെടുക്കാതെയുള്ള സേവനം. എൻവർട്ടീസ് മുഖേനെ വിദേശത്തെത്തിയവരെല്ലാം സന്തുഷ്ടരായതോടെ മൗത്ത് പബ്ലിസിറ്റികൊണ്ട് മാത്രം കമ്പനി വളർച്ചയുടെ പടവുകൾ അതിവേഗം കയറി.
ഇതിനിടെയാണ് യുകെയിലെ എൻഎംസി രജിസ്‌ട്രേഷനുവേണ്ട മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് ഫെബിനൊരു ഓൺലൈൻ ക്യാംപെയ്‌നിന് തുടക്കമിട്ടത്. മൂന്നു വർഷത്തിൽ കൂടുതലായി ബ്രിട്ടനിൽ കഴിയുന്ന നഴ്‌സുമാർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷ ഒഴിവാക്കി നൽകുക, ഐഇഎൽടിഎസിന് ഓവറോൾ ഏഴ് ഗ്രേഡ് എന്ന നിബന്ധന ലഘൂകരിക്കുക, ഐ.ഇ.എൽ.ടി.എസിന് അക്കാഡമിക് പരീക്ഷയ്ക്കു പകരം ജനറൽ പരീക്ഷയെഴുതിയാലും നഴ്‌സായി ജോലിചെയ്യാൻ അനുവദിക്കുക തുടങ്ങിയവയായിരുന്നു ഫെബിന്റെ പെറ്റീഷനിലെ പ്രധാന ആവശ്യങ്ങൾ.
നമ്മുടെ മുന്നിൽ നമ്മൾ കാണുന്നത് പോളണ്ടിൽ നിന്നും ഇറ്റലിയിൽ നിന്നും സ്‌പെയിനിൽ നിന്നുമൊക്കെ ബ്രിട്ടനിലേക്ക് നഴ്‌സുമാർ വരുന്നു. അവർക്ക് ഒറ്റ വേർഡ് പോലും പറയാൻ പറ്റുന്നില്ല, ഏറ്റവും വലിയ ഉദാഹരണം, പാരാസെറ്റാമോൾ എന്ന് പറഞ്ഞാൽ ഈ നാട്ടിൽ എല്ലാവർക്കുമറിയാവുന്ന ടാബ്ലെറ്റാണ്. എന്നാൽ നമ്മൾ പാരാസെറ്റാമോൾ എന്ന് പറഞ്ഞാൽ അവർക്കറിയില്ല..കാരണം പാരാസെറ്റാമോൾ എന്ന് പറഞ്ഞാൽ ഒരു ഇംഗ്ലീഷ് വേർഡ് ആണ്,അവർ അവരുടെ രാജ്യത്ത് അവരുടെ ഭാഷയിലാണ് പഠിക്കുന്നത്. അവർക്ക് ലാഗ്വേജേ ഇല്ല. പക്ഷേ അവർ വന്ന് നഴ്‌സായി ജോലി ചെയ്യുന്നു. എന്നാൽ നമ്മുടെ നാട്ടിൽ നല്ല രീതിയിൽ ലാഗ്വേജ് അറിയുന്ന ആളുകളോട് 7 ബാൻഡ് എന്ന മാനദണ്ഡം പാലിക്കണം എന്ന് പറയുന്നത്, വലിയ തരം തിരിവായി എനിക്ക് തോന്നി. ഇതിനെതിരെ പ്രതികരിക്കണമെന്ന് തോന്നി…”ഓൺലൈൻ ക്യാംപെയിനിന് തുടക്കമിട്ടതെങ്ങനെയെന്ന് പറയുകയാണ് ഫെബിൻ സിറിയക്….”
ആദ്യ ഘട്ടത്തിൽ പരാതി നൽകിയെങ്കിലും വേർതിരിവില്ലെന്ന് പറഞ്ഞ് തന്റെ അഭ്യർത്ഥന തള്ളുകയായിരുന്നുവെന്ന് ഫെബിൻ പറയുന്നു. ഇതിന് ശേഷമാണ് പെറ്റീഷനായി പരാതി സമർപ്പിക്കുന്നതും ഓൺലൈനിലൂടെ ഒപ്പ് ശേഖരണം നടത്തുന്നതും. ചേഞ്ച് എന്ന പബ്ലിക് പ്ലാറ്റ്‌ഫോമിലൂടെയാണ് പെറ്റീഷൻ സമർപ്പിക്കുന്നതും ക്യാപെയ്‌നിന് തുടക്കമിടുന്നതും, ആദ്യം പരാജയമായിരുന്നു ഫലം. യാതൊരു വേർതിരിവും തങ്ങൾ കാണിക്കുന്നില്ലെന്നായിരുന്നു അധികൃതരുടെ വാദങ്ങളത്രയും,ഇത് യൂറോപ്യൻ നിയമത്തിന്റെ ഭാഗമാണെന്നും പക്ഷേ 2015 ജൂൺ മുതൽ യൂറോപ്പിൽ നിന്ന് വരുന്നവർക്ക് ലാംഗ്വേജ് മാനദണ്ഡം വേണമെന്ന നിബന്ധ വയ്ക്കുകയും ചെയ്തു. സാധാരണഗതിയിൽ ഒരു വർഷം പതിനായിരത്തോളം ആളുകളാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് നഴ്‌സിംഗ് ജോലിക്കായി ബ്രിട്ടനിലെത്തിയിരുന്നത്,എന്നാൽ ലാംഗ്വേജ് മാനദണ്ഡം വന്നതോടെ ഇതിൽ വലിയ കുറവ് വന്നു. ജോലിക്ക് ആളില്ലാതെ വന്നതോടെ ചർച്ചകൾ വലിയ രീതിയിൽ ആരംഭിച്ചു. ഒരു പൊതുപരിപാടിയിൽ മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യമാണ് പിന്നീടെല്ലാം മാറ്റിമറിച്ചത്….എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓർത്തെടുക്കുകയാണ് ഫെബിൻ സിറിയക്. ഇന്ന് കേരളത്തിൽ നിന്ന് മാത്രമല്ല, മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും നിരവധി പേരെയാണ് ഫെബിൻ എൻവർട്ടീസ് വഴി ബ്രിട്ടനിലെ ആരോഗ്യമേഖലയിലെത്തിച്ചത്.
” നമ്മൾ ഫ്രീ റിക്രൂട്ട്‌മെന്റ് എന്ന് പറഞ്ഞ് വിമാനടിക്കറ്റും മറ്റ് ചിലവുകളും വഹിക്കാമെന്ന് ഉദ്യോഗാർത്ഥികളോട് പറഞ്ഞാൽ നിങ്ങൾക്കെന്താണ് ഗുണമെന്നാണ് ചോദിക്കുന്നത്? സാറ് ഞങ്ങളുടെ കരളോ കിഡ്‌നിയോ മേടിക്കാനാണോയെന്നാണ് നാട്ടുകാരുടെ സംശയം…” ചെറുചിരിയോടെ ഫെബിൻ പറഞ്ഞുനിർത്തുകയാണ്…
Discussion about this post