ന്യൂഡൽഹി : സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇന്ത്യൻ സൈന്യത്തിലെ നാരീശക്തികൾ. സൈന്യത്തിന്റെ നാരീശക്തിയിൽ പുതിയൊരു യുഗത്തിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ. ഇന്ത്യൻ നാവികസേനയിലെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റ് എന്ന ചരിത്ര നേട്ടമാണ് ആസ്ത സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് മിഗ് -29 കെ അല്ലെങ്കിൽ റാഫേൽ യുദ്ധവിമാനത്തിന്റെ നാവിക പതിപ്പ് പറത്താനാണ് ആസ്ത പൂനിയക്ക് പരിശീലനം ലഭിച്ചിരിക്കുന്നത്. ഹോക്ക് 132 അഡ്വാൻസ്ഡ് ജെറ്റ് ട്രെയിനറിലാണ് ഇന്ത്യ സൈനിക പൈലറ്റുമാരെ പരിശീലിപ്പിക്കുന്നത്. പരിശീലനം പൂർത്തിയാക്കിയ ലെഫ്റ്റനന്റ് അതുൽ കുമാർ ദുല്ലും സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയയും സൈന്യത്തിന്റെ ‘വിംഗ്‌സ് ഓഫ് ഗോൾഡ്’ ബഹുമതി സ്വീകരിച്ചു.
നാവികസേനയുടെ യുദ്ധവിമാന പൈലറ്റാകാനുള്ള യോഗ്യതയുടെ പ്രതീകമാണ് ‘വിങ്‌സ് ഓഫ് ഗോൾഡ്’ പുരസ്‌കാരം. വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിലെ അസിസ്റ്റന്റ് നേവൽ സ്റ്റാഫ് (എയർ) റിയർ അഡ്മിറൽ ജനക് ബെവ്‌ലിയാണ് പരിശീലനം പൂർത്തിയാക്കിയ രണ്ട് പൈലറ്റുമാർക്ക് പുരസ്‌കാരം സമർപ്പിച്ചത്. ലെഫ്റ്റനന്റ് അതുൽ കുമാർ ദുൽ ആണ് പരിശീലനം പൂർത്തിയാക്കിയ മറ്റൊരു പൈലറ്റ്.
Discussion about this post