ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലർ രാജ പിടിയിൽ. 26 വർഷത്തിന് ശേഷം ബംഗളൂരുവിൽ നിന്നാണ് 48 കാരനായ ഇയാളെ പിടികൂടിയത്. കോയമ്പത്തൂർ സിറ്റി പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നിരോധിത സംഘടനയായ അൽ- ഉമ്മയുടെ സജീവ കേഡറായിരുന്നു ടെയ്ലർ രാജ. തയ്യൽക്കട നടത്തിയിരുന്ന ഇയാൾ സ്ഫോടനം നടത്തുന്നതിനായി വിവിധ ഇടങ്ങളിൽ ബോംബുകൾ സ്ഥാപിച്ചതും ഇതിനായി വീട് വാടകക്കെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതികളായ ടെയ്‌ലർ രാജ,മുജീബുർ റഹ്‌മാൻ എന്നിവർക്കായി അന്വേഷണസംഘം തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. 167 പ്രതികളുണ്ടായിരുന്ന കേസിൽ 153 പേരാണു ശിക്ഷിക്കപ്പെട്ടത്. ഈ കേസിലാണ് പിഡിപി നേതാവ് അബ്ദുൽ നാസർ മദനിക്ക് 9 വർഷവും 3 മാസവും ജയിലിൽ കഴിഞ്ഞത്.
1998 ഫെബ്രുവരി 14 മുതൽ 17 വരെയുണ്ടായ 19 സ്ഫോടനങ്ങളിൽ 58 പേർ മരിക്കുകയും ഇരുനൂറിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.ബിജെപി അദ്ധ്യക്ഷൻ എൽകെ അദ്വാനി ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നതിനു തൊട്ടുമുൻപായിരുന്നു സ്ഫോടനം. അദ്വാനിയെ വധിക്കുക ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
Discussion about this post