ഇസ്ലാമാബാദ് : പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വ്യാഴാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. സമീപത്തുള്ള മലനിരകളിൽ നിന്ന് വെടിയേറ്റ നിലയിൽ ഇരകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആയുധധാരികളായ ഒരു സംഘമാണ് ബസ്സിൽ നിന്നും യാത്രക്കാരെ തട്ടിക്കൊണ്ടു പോയത്.
ബലൂചിസ്ഥാൻ വിഘടനവാദികളാണ് കൃത്യം നടത്തിയതെന്ന് പാക് പോലീസ് അഭിപ്രായപ്പെട്ടു. എന്നാൽ ബലൂച് സംഘടന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാൻ പ്രവിശ്യയിലെ സോബ് പ്രദേശത്തെ ദേശീയ പാതയിൽ യാത്രക്കാരെ ആദ്യം ഒരു ബസിൽ നിന്ന് ഇറക്കിവിടുകയും പിന്നീട് വെടിവയ്ക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള 9 യാത്രക്കാരാണ് കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ മേഖലയിലെ ഏറ്റവും സജീവമായ വിമത ഗ്രൂപ്പുകളിൽ ഒന്നാണ് ബലൂച് ലിബറേഷൻ ആർമി. പാകിസ്താനിലെ ധാതു സമ്പന്നമായ ഒരു പ്രവിശ്യയാണിത്. പഞ്ചാബ് പ്രവിശ്യയുടെ നേട്ടത്തിനായി പാകിസ്താൻ സർക്കാർ ബലൂചിസ്ഥാന്റെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതായി വംശീയ ബലൂച് തീവ്രവാദികൾ ആരോപിക്കുന്നു. ഇത് ഈ മേഖലയിൽ പതിവായി അശാന്തിക്കും അക്രമത്തിനും കാരണമാകുന്നുണ്ട്.
Discussion about this post