ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ തദ്ദേശീയ ഡൈവിംഗ് സപ്പോർട്ട് വെസ്സൽ – ‘നിസ്താർ’ നിർമ്മാണം പൂർത്തിയായി. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (എച്ച്എസ്എൽ) വികസിപ്പിച്ചെടുത്ത നിസ്താർ നാവികസേനയ്ക്ക് ഔപചാരികമായി കൈമാറി. 2025 ജൂലൈ 18 ന് വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ബഹുമാനപ്പെട്ട രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ ‘നിസ്താർ’ കമ്മീഷൻ ചെയ്യും.
80% ത്തിലധികം തദ്ദേശീയ ഉള്ളടക്കത്തോടെ ആണ് കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. 1969-ൽ മുൻ സോവിയറ്റ് യൂണിയനിൽ നിന്ന് ഇന്ത്യൻ നാവികസേന ഏറ്റെടുത്ത് 1971-ൽ കമ്മീഷൻ ചെയ്ത ഒരു അന്തർവാഹിനി രക്ഷാ കപ്പലായിരുന്നു നേരത്തെ ഇന്ത്യക്ക് ഉണ്ടായിരുന്നത്. ആഴക്കടൽ ഡൈവിംഗ്, അന്തർവാഹിനി രക്ഷാപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി നിസ്താറിനെ കിഴക്കൻ നാവിക കമാൻഡിൽ ഔദ്യോഗികമായി ഉൾപ്പെടുത്തുമെന്ന് നാവികസേന വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വെള്ളത്തിനടിയിലുള്ള അടിയന്തര സാഹചര്യങ്ങൾ മികച്ച രീതിയിൽ നേരിടാൻ സജ്ജമാക്കിയിട്ടുള്ളതാണ് നിസ്താർ. അന്തർവാഹിനികളിൽ നിന്ന് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുന്നതിനും ഒഴിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സംവിധാനമായ ഡീപ് സബ്‌മെർജൻസ് റെസ്‌ക്യൂ വെസ്സലിന്റെ (ഡിഎസ്ആർവി) ‘മദർ ഷിപ്പ്’ ആയി ഈ കപ്പൽ പ്രവർത്തിക്കും. ഏകദേശം 120 മീറ്റർ നീളവും ഏകദേശം 10,000 ടൺ ഭാരവുമാണ് നിസ്താറിന് ഉള്ളത്. കൃത്യമായ നാവിഗേഷനും സ്റ്റേഷൻ കീപ്പിംഗിനുമുള്ള ഒരു ഡൈനാമിക് പൊസിഷനിംഗ് സിസ്റ്റം, വെള്ളത്തിനടിയിലെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾസ് (ROV-കൾ), സൈഡ്-സ്കാൻ സോണാർ എന്നിവ ഈ ഇന്ത്യൻ നിർമ്മിത കപ്പലിന്റെ സവിശേഷതകളാണ്.
Discussion about this post