ശത്രുവിന് പേടിസ്വപ്‌നമാകാൻ ഇന്ത്യയുടെ മറ്റൊരു വജ്രായുധം കൂടെ. ഡിഫൻസ് റിസേർച്ച് ആൻറ് ഡെവലപ്‌മെൻറ് ഓർഗനൈസേഷൻ (ഡിആർഡിഒ) നിർമ്മിച്ച അത്യാധുനിക പീരങ്കി സംവിധാനം ഇന്ത്യൻ കരസേനയുടെ ഭാഗമാകുകയാണ്. ഇതിന്റെ പരീക്ഷണം വിജയമായതോട് കൂടി ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ഒന്നുകൂടി വർദ്ധിച്ചു.
കൃത്യത, ചടുലത, വേഗതയേറിയ പ്രവർത്തനം എന്നിവയൊക്കെയാണ് മൗണ്ടഡ് ഗൺ സിസ്റ്റത്തിന്റെ പ്രത്യേകതകൾ. 30 ടൺ ആയുധങ്ങൾ വഹിക്കാനും വേഗത്തിൽ മാറ്റിസ്ഥാപിക്കാനും ആക്രമണത്തിൽനിന്ന് പെട്ടെന്ന് രക്ഷപ്പെടാനും കഴിയുന്ന സംവിധാനമാണിത്. ട്രെയിനിലോ, സി 17 യുദ്ധവിമാനത്തിലോ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഈ സംവിധാനത്തെ കൊണ്ടുപോകാനാകും. രണ്ടരവർഷം കൊണ്ട് ഡിആർഡിഒ വികസിപ്പിച്ച പീരങ്കി സംവിധാനത്തിന് 6900 കോടി രൂപയാണ് ചെലവ്.
ഒരു മിനിറ്റിനുള്ളിൽ ആറ് റൗണ്ട് വെടിവെയ്ക്കാനും 45 കിലോമീറ്ററിൽക്കൂടുതൽ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താനും കഴിയുന്ന, ട്രക്കിൽ ഘടിപ്പിച്ച 155 mm/52 കാലിബർ ഹോവിറ്റ്സറാണ് മൗണ്ട് ഗൺ സിസ്റ്റം. 155 എംഎം എന്നത് ഇവിടെ ഷെല്ലിന്റെ വ്യാസത്തെയാണ് സൂചിപ്പിക്കുന്നത്. കാലിബർ ബാരൽ നീളവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധമന്ത്രാലയം ഇതിനകം ഉത്തരവിട്ട തദ്ദേശീയ അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം (എടിഎജിഎസ്) അടിസ്ഥാനമാക്കിയുള്ളതാണ് എംജിഎസ്. പടിഞ്ഞാറാൻ അതിർത്തികളിൽ മരഭൂമിയിലും, പർവതപ്രദേശങ്ങളിലടക്കം സ്ഥാപിച്ച് ശത്രുപാളത്തിലേക്ക് ആക്രമണം നടത്താനുതകുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
Discussion about this post