2007-ലെ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആ മത്സരം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കിരീടം നേടുമെന്ന് കരുതിപ്പോയ ഒരു വമ്പൻ നിരയെ ‘കൊച്ചു ടീം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ബംഗ്ലാദേശ് തകർത്തുവിട്ട ആ ദിവസം ആരാണ് മറക്കുക.
സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, എം.എസ്. ധോണി എന്നിങ്ങനെ അതിശക്തമായ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ അന്ന് ഇറങ്ങിയത്. എന്നാൽ ഒരു കൊച്ചു രാജ്യത്തിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ ആ വമ്പൻമാരെല്ലാം അന്ന് അടിയറവ് പറഞ്ഞു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡിന്റെ തീരുമാനം തുടക്കത്തിൽ തന്നെ പാളി.
മഷ്റഫെ മൊർത്താസ എന്ന യുവ ബൗളറുടെ കൃത്യതയാർന്ന ബൗളിംഗിൽ സെവാഗ് (2), സച്ചിൻ (7) എന്നിവർ തുടക്കത്തിൽ തന്നെ വീണു. സൗരവ് ഗാംഗുലി (66), യുവരാജ് സിംഗ് (47) എന്നിവർ ചേർന്ന് സ്കോർ അല്പമൊന്ന് മുന്നോട്ട് നീക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശ് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു.
ഒടുവിൽ 48.3 ഓവറിൽ ഇന്ത്യ വെറും 191 റൺസിന് എല്ലാവരും പുറത്തായി. മഷ്റഫെ മൊർത്താസ 4 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ തകർത്തു. 192 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശിന് പതർച്ചയുണ്ടായില്ല. മൂന്ന് യുവതാരങ്ങളുടെ അർദ്ധ സെഞ്ചുറികളാണ് ആ വിജയത്തിന് അടിത്തറയിട്ടത്. 48.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് ആ ചരിത്ര വിജയം സ്വന്തമാക്കി.
ബംഗ്ലാദേശിനോട് തോറ്റതിന് പിന്നാലെ ഗ്രൂപ്പ് ഘട്ടത്തിലെ നിർണ്ണായക മത്സരത്തിൽ ശ്രീലങ്കയോടും ഇന്ത്യ പരാജയപ്പെട്ടു. ഇതോടെ കിരീടപ്രതീക്ഷയുമായി പോയ ഇന്ത്യ ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഈ പരാജയത്തെത്തുടർന്ന് ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയും താരങ്ങളുടെ വീടുകൾ ആക്രമിക്കപ്പെടുകയും ചെയ്തത് അക്കാലത്തെ വലിയ വാർത്തയായിരുന്നു.













Discussion about this post