ക്ഷേത്രങ്ങളും പരിസരങ്ങളും രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന ഹൈക്കോടതിയുടെ കർശന ഉത്തരവ് നിലനിൽക്കെ, നിയമങ്ങളെ വെല്ലുവിളിച്ച് വീണ്ടും ക്ഷേത്രോത്സവ വേദിയിൽ സി.പി.എം പ്രചാരണഗാനം. തിരുവനന്തപുരം നെയ്യാറ്റിൻകര പ്ലാമൂട്ടുക്കട ശ്രീ കൊച്ചുഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിലാണ് സംഭവം. പ്രശസ്ത ഗായിക അഞ്ജു ജോസഫ് നടത്തിയ സംഗീത പരിപാടിക്കിടെയാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് ഗാനം മുഴങ്ങിയത്. ഭക്തിസാന്ദ്രമായ ക്ഷേത്രാന്തരീക്ഷത്തിൽ രാഷ്ട്രീയം കലർത്താനുള്ള സി.പി.എം നീക്കത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
ഗാനമേളയ്ക്കിടെ കാണികളിൽ ചിലർ ആവശ്യപ്പെട്ടതനുസരിച്ചാണ് അഞ്ജു ജോസഫ് ഈ പാട്ട് ആലപിച്ചത്. തനിക്ക് വ്യക്തിപരമായി രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കിയ താരം, “സി.പി.എമ്മുകാർക്ക് വേണ്ടി” എന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് പാട്ടുപാടിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന്റെ ഔദ്യോഗിക പ്രചാരണത്തിനായി ഉപയോഗിച്ച സിത്താര കൃഷ്ണകുമാർ പാടിയ ‘അന്തിവിണ്ണിൽ അമ്പിളിക്കല’ എന്ന പാട്ടാണ് ക്ഷേത്രമുറ്റത്ത് പാടിയത്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടേണ്ട ഇടങ്ങളിൽ പാർട്ടി മേധാവിത്വം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്ന് വിശ്വാസികൾ കുറ്റപ്പെടുത്തുന്നു.
ക്ഷേത്രങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ തോരണങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്ന് ഹൈക്കോടതി പലവട്ടം ആവർത്തിച്ചിട്ടുള്ളതാണ്. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം രാഷ്ട്രീയ പ്രവർത്തകർ. ക്ഷേത്ര ഭരണസമിതികളിലെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് പവിത്രമായ ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും ക്ഷേത്രങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ഭക്തർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിക്കൊണ്ടിരിക്കെയാണ് പുതിയ വിവാദം.













Discussion about this post