ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തന ശ്രമവും ആരോപിക്കപ്പെട്ട രണ്ട് കന്യാസ്ത്രീകളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണൻ. അറസ്റ്റ് ചെയ്യപ്പെട്ടത് കന്യാസ്ത്രീകളായതുകൊണ്ട് അവരെ തിരുപാധികം ഉടൻ വിട്ടയക്കണമെന്ന് കേരളത്തിൽ കോൺഗ്രസ്സും സി പി എമ്മും ഒരുപോലെ ആവശ്യപ്പെടുകയാണ്. എന്നാൽ ഛത്തീസ്ഗഡിലെ കോൺഗ്രസിന് ഈ വിഷയത്തിൽ മൗനമാണ്. അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾ
നിയമം ലംഘിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന പ്രശ്നം. നിയമം ലംഘിച്ചിട്ടുണ്ട് എങ്കിൽ, എല്ലാവരും നിയമത്തിൻ്റെ മുന്നിൽ തുല്യരായതുകൊണ്ട് കന്യാസ്ത്രീകളും നിയമനടപടിയെ നേരിടണം എന്നും ഡോ. കെ എസ് രാധാകൃഷ്ണൻ വ്യക്തമാക്കി.
ഡോ. കെ എസ് രാധാകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം,
കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തീസ്ഗഢിലെ കോൺഗ്രസിന് മൗനം!
ഛത്തീസ്ഗഢിൽ രണ്ട് കന്യാസ്ത്രീകളെ റയിൽവെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി അവരെ റിമാൻഡ് ചെയ്തു. ഇനി തീരുമാനമെടുക്കേണ്ടത് കോടതിയാണ്. സംഭവം കോടതിയുടെ പരിഗണനയിലായതുകൊണ്ട് അതിൻ്റെ ന്യായാന്യായങ്ങളെ കുറിച്ച് കോടതിക്ക് പുറത്ത് സംസാരിക്കുന്നത് ഉചിതമല്ല. എന്നാൽ നിയമപരമായ ഈ ഔചിത്യം കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് ബാധകമല്ല എന്നു തോന്നുന്നു. അറസ്റ്റ് ചെയ്യപ്പെട്ടത് കന്യാസ്ത്രീകളായതുകൊണ്ട് അവരെ തിരുപാധികം ഉടൻ വിട്ടയക്കണമെന്ന് കേരളത്തിൽ കോൺഗ്രസ്സും സി പി എമ്മും ഒരുപോലെ ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് തന്നെ തെറ്റ് എന്നും ഇക്കൂട്ടർ വാദിക്കുന്നു. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾ
നിയമം ലംഘിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന പ്രശ്നം. നിയമം ലംഘിച്ചിട്ടുണ്ട് എങ്കിൽ, എല്ലാവരും നിയമത്തിൻ്റെ മുന്നിൽ തുല്യരായതുകൊണ്ട് കന്യാസ്ത്രീകളും നിയമനടപടിയെ നേരിടണം.
മറ്റുചിലർ പറയുന്നത് തിരുവസ്ത്രം അണിഞ്ഞ കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തത് കൊണ്ട് സഭയെ അവഹേളിച്ചു എന്നാണ്. മതവികാരം ആളിപ്പടർത്താൻ
അതു മതി എന്നത് നേര് . എന്നാൽ വൈക്കത്തിനടുത്ത്
പ്രസാദഗിരി ഇടവകയിലെ വികാരിയായിരുന്ന ജോണച്ചനെ കുർബ്ബാന നടന്നു കൊണ്ടിരിക്കെ അടുത്താരയിൽ കയറി വിശ്വാസികൾ പൊതിരെ തല്ലി. ജോണച്ചനെ എനിക്കറിയാം. കാലടിയിൽ ഞാൻ വൈസ് ചാൻസലർ ആയിരുന്നപ്പോൾ കാലടി പള്ളിയിലെ വികാരിയായിരുന്നു അദ്ദേഹം. മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയിലാണ് അദ്ദഹം ചികിത്സ തേടിയത്.
എൻ്റെ അറിവ് ശരിയാണെങ്കിൽ ഒരു ബിഷപ്പും അദ്ദേഹത്തെ സന്ദർശിച്ചില്ല. വിശുദ്ധ കുർബ്ബാന ചൊല്ലുന്ന പാതിരിയെ അൾത്താരയിൽ തല്ലി താഴെയിടുന്നതിനെക്കാൾ വലിയ അവഹേളനമാണോ ക്രിമിനൽ നിയമലംഘനത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്.
കുന്നംകുളം സേക്രഡ് ഹാർട്ട് സ്കൂളിലെ കന്യാസ്ത്രീകളെ മുസ്ലിം ലീഗുകാർ അവഹേളിച്ചു. സ്കൂളിൻ്റെ ബാഡ്ജിൽ യേശുദേവൻ്റെ ചിഹ്നമുണ്ടായിരുന്നു എന്ന് എം എസ് എഫുകാർ കണ്ടെത്തി. യേശുദേവൻ്റെ രൂപം അവരുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. മുസ്ലിം സംഘടനകൾ ലീഗിൻ്റെ നേതൃത്വത്തിൽ പ്രകടനം നടത്തി കന്യാസ്ത്രികളെ പരസ്യവിചാരണ നടത്തി അവഹേളിച്ചു. ഒരൊറ്റ കോൺഗ്രസുകാരനും മാർക്സിസ്റ്റുകാരനും അനങ്ങിയില്ല. ഒരു ചാനലും ചർച്ച ചെയ്തില്ല. ചർച്ച ചെയ്താൽ മതസൗഹാർദ്ദം തകരും എന്നാണ് അവർ അതിന് പറഞ്ഞ കാരണം. ഒരു ബിഷപ്പും അവിടം സന്ദർശിച്ചില്ല.
സംഭവം നടന്നത് ഛത്തീസ്ഗഢിലാണെങ്കിലും കോൺഗ്രസ് ഊർജ്വസ്വലമായിരിക്കുന്നത് കേരളത്തിലാണ്. ഛത്തീസ്ഗഡിൽ കോൺഗ്രസ്സിന് മുപ്പതിലധികം എം എൽ എമാരുണ്ട്. അവർ അവിടെ മുഖ്യപ്രതിപക്ഷമാണ്. അവരുടെ പ്രതിഷേധമൊന്നും ഇതുവരെ കണ്ടില്ല. എന്നാൽ ഇവിടെ പ്രതിഷേധത്തിൻ്റെ മത്സരമാണ് നടക്കുന്നത്. ഈ പ്രതിഷേധത്തിന് മതമേലധ്യക്ഷന്മാർ കൂട്ട് നിൽക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ കന്യാസ്ത്രീകൾ നിയമം ലംഘിച്ച് എന്തെങ്കിലും ചെയ്തിട്ടുണ്ട് എങ്കിൽ അവർ നിയമം അനുശാസിക്കും വിധം ശിക്ഷിക്കപ്പെടേണ്ടതില്ല എന്നാണോ ഇവർ അർത്ഥമാക്കുന്നത്. പ്രഥമ ദൃഷ്ടിയിൽ അവർ സംശയാതീതമായി കുറ്റവിമുക്തരാണെങ്കിൽ തീർച്ചയായും അവർക്ക് ജാമ്യം ലഭിക്കുകയും അവർ ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യും. നിയമവാഴ്ച നിലനിൽക്കുന്ന രാജ്യത്ത് നിയമാനുസൃതം നീങ്ങുന്നതല്ലേ ശരി.
കന്യാസ്ത്രീകൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്
1968ലെ ഛത്തീസ്ഗഡ് മതസ്വാതന്ത്യ നിയമം അനുസരിച്ചാണ്. ആ നിയമം കൊണ്ടുവന്നത് കോൺഗ്രസ്സ് സർക്കാരുമാണ്. ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന് ശേഷവും ആ നിയമം മാറ്റാതെ നിലനിർത്തി. ബി ജെ പി കൊണ്ടുവന്നതാണ് മതപരിവർത്തന വിരുദ്ധ നിയമമെന്നും ചിലർ വാദിക്കുന്നത് കേട്ടു. അതുകൊണ്ടാണ് ഇക്കാര്യം സൂചിപ്പിച്ചത്. രാഷ്ട്രീയക്കാർ അങ്ങനെയൊക്കെ പറയുന്നത് സ്വാഭാവികം. അക്കാര്യം മതമേധാവികൾ ഏറ്റുപറയുന്നതാണ് അസ്വാഭാവികം. ഇത്രയുമായ സ്ഥിതിക്ക് എന്താണ് മതപരിവർത്തനം എന്നു കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. രണ്ട് കറകളഞ്ഞ
സെക്യുലറിസ്റ്റുകൾ മതപരിവർത്തനത്തെ എങ്ങനെ കാണുന്നു എന്നു നോക്കാം.
ക്രൈസ്തവ മിഷനറിമാരുടെ മതപരിവർത്തന ശ്രമങ്ങളെ വിമർശിച്ചു കൊണ്ട് ഗാന്ധി എഴുതി: ” എനിക്ക് നിയമം നിർമ്മിക്കാൻ അധികാരം ഉണ്ടെങ്കിൽ എല്ലാ മതപരിവർത്തന ശ്രമങ്ങളേയും ഞാൻ തടയുമായിരുന്നു”(ഹരിജൻ11/5 1935). മതപരിവർത്തനം ജീവകാരുണ്യ പ്രവർത്തനത്തിൻ്റേയം മാനവസേവനത്തിൻ്റേയും ഭാഗമായിട്ടാണ് നടക്കുന്നത് എന്ന് ക്രൈസ്തവ മിഷനറിമാർ വാദിച്ചിരുന്നു. അതിന് ഗാന്ധി ഇങ്ങനെ മറുപടി പറഞ്ഞു. ” മതപരിവർത്തനവും മാനവസേവന പ്രവർത്തനവും പരസ്പര വിരുദ്ധമാണ്”.(യംഗ് ഇന്ത്യ, 1928). മാനവസേവനത്തിൻ്റെ ഒരു ഉദാഹരണം ഗാന്ധി ഇങ്ങനെ വിശദീകരിച്ചു: “ഈയിടെയാണ് പട്ടിണി ബാധിച്ച പ്രദേശത്ത് കീശയിൽ നിറയെ പണവുമായി ഒരു മിഷനറി കടന്നു ചെന്നു. പട്ടിണിക്കാർക്ക് പണം നൽകി അവരെ ക്രിസ്തുമതത്തിൽ ചേർത്തു. അവരുടെ ക്ഷേത്രം കയ്യടക്കി നശിപ്പിച്ചു.” ( ഹരിജൻ, 11/5/1935). ” തൻ്റെ മതം പ്രചരിപ്പിക്കുന്നതിന് വേണ്ടി മറ്റൊരുവനെ സന്ദർശിക്കുന്ന
മിഷിനറി സാധനങ്ങൾ കൊണ്ടു നടന്നു വിൽക്കുന്ന കച്ചവടക്കാരനെ പോലെയാണ്.” (3/4/1937). ഇങ്ങനെ മതപരിവർത്തനം നടക്കുമ്പോൾ എന്തു ചെയ്യണം എന്ന ചോദ്യത്തിന് ഗാന്ധി നൽകിയ ഉത്തരം കാണുക: “എൻ്റെ കുട്ടികൾ അവരുടെ പൂർവ്വികരുടെ മതം കൈവിടുന്നത് കണ്ട് ഉദാസീനനായിരിക്കാനാകില്ല എന്ന് എൻ്റെ മതത്തോടുള്ള ബഹുമാനം എന്നോട് പറയുന്നു” ( ഹരിജൻ, 29/3/1942).
ഇതെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന കാര്യങ്ങളാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെടുന്നത് 1600 ഡിസംബർ 31നാണ്. ഒരു സംഘം കച്ചവടക്കാരാണ് അതിനു രൂപം നൽകിയത്. അന്ന് കച്ചവട താല്പര്യം മാത്രമായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് മിഷനറിമാർ 1793ൽ വന്നു. കസ്തുമത പ്രചരണവും മതപരിവർത്തനവുമായിരുന്നു ലക്ഷ്യം. ലോകത്തിലെ ക്രൈസ്തവ മതമേലധ്യക്ഷന്മാർ ഒരുമിച്ചു യോജിച്ച കാര്യം ഹിന്ദുമതവും ഭാരതത്തിലെ വേദഗ്രന്ഥങ്ങളും പ്രാകൃതമാണെന്നും അതുകൊണ്ട് ഈ പ്രാകൃതരെ പരിഷ്കൃതരാക്കണം എന്നുമാണ്. ഭാരതത്തെ കൊള്ളയിടിച്ച പണം സംഭരിക്കാനുള്ള അധികാരം ബ്രിട്ടിഷ് രാജകുടുംബം കച്ചവടക്കാർക്ക് നൽകിയിരുന്നതുപോലെ ഇന്ത്യാക്കാരെ ക്രൈസ്ത വരാക്കാനുള്ള അധികാരം മിഷനറിമാർക്ക് ആംഗ്ലിക്കൻ കത്തോലിക്ക മതമേധാവിയും നൽകിയിരുന്നു. എന്നാൽ ആംഗ്ലിക്കൻ ബിഷപ്പിൻ്റെ തിട്ടൂരത്തിന് ഇന്ത്യയിൽ നിയമസാധുത ഉണ്ടായിരുന്നില്ല. ഇന്ത്യാക്കാരെ മതപരിവർത്തനത്തിലൂടെ ക്രൈസ്തവരാക്കുന്നതിന് നിയമ നിർമ്മാണം വേണമെന്ന് ഇവാഞ്ചിലിക്കൽ അസോസിയേഷനുകൾ തിരന്തരം ആവശ്യപ്പെട്ടു. അതിൻ്റെ ഫലമായി 1813ലെ നിയമ നിർമ്മാണത്തിലൂടെ
മതപരിവർത്തനം നടത്താൻ മിഷനറിമാർക്ക് അംഗീകാരം നൽകി. ക്രിസ്തുമതമായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചങ്ക്. അതോടെ എല്ലാ പ്രൊട്ടസ്റ്റൻ്റ് വിഭാഗക്കാർക്കും ഇഷ്ടാനുസരണം, എന്ത് ചെയ്തും, മതപരിവർത്തനം നടത്താൻ അനുവാദം ലഭിച്ചു. അക്കാലത്താണ് ഗാന്ധി അതിനെ എതിർത്തത് എന്നും ഓർക്കണം.
എന്തുകൊണ്ടാണ് ഗാന്ധി മതപരിവർത്തനത്തെ എതിർത്തത് ? മതപരിവർത്തനത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ മതങ്ങളെ താരതമ്യം ചെയ്തുകൊണ്ട് തൻ്റെ മതം മാത്രമാണ് ശ്രേഷ്ടമെന്നും ബാക്കി മതങ്ങൾ നികൃഷ്ടങ്ങളാണെന്നും വാദിക്കുന്നു. നികൃഷ്ടമായ നിങ്ങളുടെ മതം ഉപേക്ഷിച്ച് ഉത്കൃഷ്ടമായ എൻ്റെ മതം സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ഈ ആവശ്യത്തിന് വഴങ്ങാതെയാകുമ്പോൾ ഭീഷണിയും പ്രലോഭനവും നടത്തുന്നു. ഒരു കയ്യിൽ വേദഗ്രന്ഥവും മറുകയ്യിൽ ആയുധവുമായി വന്ന് മതപരിവർത്തനം നടത്തിയ പ്രവാചക മതങ്ങൾ എല്ലാം ഇതാണ് ചെയ്തത്. ഈ നിലപാട് ഗാന്ധിജിക്ക് സ്വീകാര്യമായിരുന്നില്ല. അദ്ദേഹം സർവ്വമത സമഭാവനയിലാണ് വിശ്വസിച്ചിരുന്നത്. അതുപ്രകാരം മനുഷ്യനന്മയും ലോകനന്മയും പ്രദാനം ചെയ്യാൻ എല്ലാ മതങ്ങൾക്കും കഴിയുമെന്നും അതുകൊണ്ട് ഒരു മതവും മറ്റൊരു മതത്തെക്കാൾ മേലെയോ താഴെയോ അല്ലെന്നും ഗാന്ധി വിശ്വസിച്ചു. അതുകൊണ്ട് ഉത്കൃഷ്ട മതത്തെ തേടി ഒരാൾക്കും മറ്റൊരു മതത്തെ സ്വീകരിക്കേണ്ടതില്ല. ആയതിനാൽ മതപരിവർത്തനം മതസാരം ഗ്രഹിക്കാത്തവർ മനുഷ്യനും ദൈവത്തിനും എതിരെ നടത്തുന്ന കുറ്റകൃത്യമാണെന്നും ഗാന്ധിജി നിരീക്ഷിച്ചു.
സർവ്വ മതസമത്വ വാദമാണ് സെക്യുലറിസം കൊണ്ടു നമ്മുടെ കോടതിയും അർത്ഥമാക്കുന്നത്. സർവ്വമത സമത്വം അംഗീകരിച്ച് കഴിഞ്ഞാൽ ഒരു മതത്തിൽ നിന്നും
മറ്റൊന്നിലേക്കുള്ള മാറ്റം അർത്ഥശൂന്യമായ വിഡ്ഢിത്തമാണ്. കാരണം ഒരുവൻ മാറുന്ന മതവും ചെന്നു ചേരുന്ന മതവും തമ്മിൽ വ്യത്യാസമില്ലെങ്കിൽ പിന്നെ മതം മാറ്റത്തിന് എന്ത് അർത്ഥമാണുള്ളത്? മതം മാറ്റം അർത്ഥവത്താകണമെങ്കിൽ മതങ്ങൾ തമ്മിൽ മേൽത്തര-കീഴ്ത്തര വ്യത്യാസുണ്ടാകണം. മതങ്ങൾക്ക് തമ്മിൽ മേൽത്തരം – കീഴ്ത്തര വ്യത്യാസമുണ്ട് എന്നു സമ്മതിച്ചാൽ സർവ്വമത സമത്വവാദം നിരർത്ഥകമാകും. അതായത് സർവ്വമത സമത്വവാദവും മതപരിവർത്തന അവകാശവും പരസ്പര വിരുദ്ധമാണ് എന്ന് സാരം. ഇക്കാര്യം നിശ്ചയമുണ്ടായിരുന്നത് കൊണ്ടാണ് പല മതസാരവും ഏകം എന്ന് ഗുരുദേവൻ പറഞ്ഞത്.
ഇവിടെ ഏകം എന്ന വാക്കിന് കേവലം എന്നാണർത്ഥം. മതങ്ങളുടെ സാരം കേവല സ്വഭാവത്തിലുള്ളതായതു കൊണ്ട് അറിയുന്നവർ അതിനെ പലതായി അറിയുകയും പറയുകയും ചെയ്യുന്നു. സ്വാഭാവികമായും ഗുരുദേവൻ ഒരു മതം എന്നു പറഞ്ഞാൽ ഏതൊരു മതവും എന്നാണ് അർത്ഥം. ഏത് മതവും മനുഷ്യനും ലോകത്തിനും നന്മ പ്രദാനം ചെയുന്നതു കൊണ്ട് ഏതു മതവും നല്ലതാണെന്നു സാരം. അതുകൊണ്ടാണ് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറയുന്നത്. എല്ലാ മതവും നന്മയിലേയ്ക്ക് മനുഷ്യനെ നയിക്കുന്നതു കൊണ്ട് മതപരിവർത്തനത്തെ ഗുരുദേവനും ശക്തിയുക്തം എതിർത്തു. ഇന്ന് മതപരിവർത്തനത്തിന് വേണ്ടി വാദിക്കുന്നവരും കലഹിക്കുന്നവരും ഇക്കാര്യം ഓർക്കാറില്ല. മതഭേദത്തെ അംഗീകരിച്ചാൽ മതകലഹം സ്വാഭാവികമാണ്. കാരണം, തൻ്റെ മതം മാത്രമാണ് നല്ലത്, ബാക്കി മതങ്ങൾ എല്ലാം തിയ്യത് എന്നു പറയാൻ ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും അവകാശമുണ്ടെന്ന് മറക്കരുത്. എല്ലാവരും ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ പിന്നെ കലഹവും കത്തികുത്തുമായിരിക്കും ഫലം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Discussion about this post