കണ്ണൂർ : സി സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിമാറ്റിയ സിപിഎമ്മുകാരായ പ്രതികൾ കോടതിയിൽ കീഴടങ്ങി. 30 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ പ്രതികൾ കീഴടങ്ങുന്നത്. പ്രതികൾക്ക് യാത്രയയപ്പിനായി മട്ടന്നൂർ എംഎൽഎ കെ കെ ശൈലജ ഉൾപ്പെടെയുള്ളവർ എത്തി. സിപിഎം നേതാക്കൾ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതികളെ ജയിലിലേക്ക് അയച്ചത്.
മട്ടന്നൂര്‍ പഴശ്ശിയിൽ വെച്ച് കേസിലെ പ്രതികൾക്ക് സിപിഎം നേതാക്കളുടെ വക സ്വീകരണം നൽകിയ ശേഷമായിരുന്നു കോടതിയിൽ കീഴടങ്ങാനായി എത്തിയത്. ഈ സ്വീകരണത്തിലാണ് എംഎൽഎ കെ കെ ശൈലജ ഉൾപ്പെടെയുള്ളവർ പങ്കെടുത്തത്. വിചാരണ കോടതിയുടെ ശിക്ഷാവിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകിയശേഷം ജാമ്യത്തിൽ കഴിഞ്ഞു വരികയായിരുന്നു കേസിലെ 8 പ്രതികൾ.
1994 ജനുവരി 25-ന് ആയിരുന്നു കണ്ണൂർ പെരിഞ്ചേരിക്ക് സമീപം വെച്ച് സിപിഎം ഗുണ്ടകൾ സി സദാനന്ദൻ മാസ്റ്ററുടെ രണ്ടു കാലുകളും വെട്ടി മാറ്റിയിരുന്നത്. വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്ന
പ്രതികളുടെ അപേക്ഷ സുപ്രീംകോടതിയും തള്ളിയ സാഹചര്യത്തിലാണ് ഇപ്പോൾ കോടതിക്ക് മുൻപാകെ പ്രതികൾ കീഴടങ്ങിയിരിക്കുന്നത്. കീഴടങ്ങിയ 8 പ്രതികളെയും ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഏഴുവർഷത്തെ തടവ് ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചിട്ടുള്ളത്.









Discussion about this post