2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളത്തിൽ ഉണ്ടാകും. ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഹാർദിക് ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. അതിനാൽ തന്നെ താരം ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്നു. ഹാർദിക്കിന്റെ ഓൾറൗണ്ട് കഴിവുകൾ കണക്കിലെടുത്ത് താരം ടീമിന് വളരെയധികം മൂല്യം നൽകുന്നു എന്ന് പറയാം. ടി20 ലോകകപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, ഹാർദിക്കിനെ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി എടുക്കാൻ ടീം ആഗ്രഹിക്കില്ല. ഓൾ റൗണ്ടർ എന്ന നിലയിൽ ഉള്ള താരത്തിന്റെ പ്രകടനം ബിസിസിഐ ഉറ്റുനോക്കും എന്ന് സാരം.
യുഎഇയിലെ സാഹചര്യങ്ങൾ ഒരു ബൗളർ എന്ന നിലയിൽ ഹാർദിക് പാണ്ഡ്യയ്ക്ക് അത്ര അനുയോജ്യമല്ല, പക്ഷേ അദ്ദേഹത്തിന്റെ ബോളിങ്ങിലെ വേരിയേഷൻ ടീമിന് ഗുണം ചെയ്യും. കഴിഞ്ഞ ടി 20 ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും കണ്ടത് പോലെ തന്നെ താരത്തെ ടീം നിർണായക ഘട്ടത്തിൽ ഒരു ബോളർ എന്ന നിലയിൽ ആശ്രയിക്കും.
അതേസമയം, ടി20 ഏഷ്യാ കപ്പിൽ ഹാർദിക് പാണ്ഡ്യയെ കാത്തിരിക്കുന്നത് ചരിത്രമാണ്. ടി20 ഏഷ്യാ കപ്പിൽ എട്ട് മത്സരങ്ങൾ കളിച്ച ഹാർദിക് 11 വിക്കറ്റുകളും 83 റൺസും നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ടൂർണമെന്റിൽ 17 റൺസ് കൂടി നേടിയാൽ, ടി20 ഏഷ്യാ കപ്പിൽ 100+ റൺസും 10+ വിക്കറ്റുകളും നേടുന്ന ആദ്യ കളിക്കാരനായി താരം മാറും. ടി20 ഫോർമാറ്റ് നന്നായി ആസ്വദിക്കുന്ന താരത്തിന് അത് എളുപ്പത്തിൽ സാധിക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്.
സെപ്റ്റംബർ 10 ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ഏഷ്യാ കപ്പ് മത്സരം, തുടർന്ന് സെപ്റ്റംബർ 14 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ പ്രധാന പോരാട്ടം. സെപ്റ്റംബർ 19 ന് ഒമാനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം. കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും വിജയിച്ചാൽ ഇന്ത്യ സൂപ്പർ 4 ലേക്ക് യോഗ്യത നേടും.
Discussion about this post