ഭൂട്ടാനുമായുള്ള വ്യാപാര-സാമ്പത്തികബന്ധം ശക്തിപ്പെടുത്താൻ തയ്യാറെടുത്ത് ഇന്ത്യ. ഇതിന്റെ ഭാഗമായി 4,000 കോടിയിലധികം രൂപ ചിലവിൽ റെയിൽപാതകൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
അസമിലെ കോക്രജാറിനെയും പശ്ചിമ ബംഗാളിലെ ബനാർഹട്ടിനെയും ഭൂട്ടാനിലെ ഗെലെഫു, സംത്സെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പദ്ധതികളുടെ വിശദാംശങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേർന്നാണ് പുറത്തുവിട്ടത്.
രണ്ട് പദ്ധതികളിലൂടെ 89 കിലോമീറ്റർ റെയിൽവേ ലൈനുകൾ സ്ഥാപിക്കുമെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശന വേളയിലാണ് റെയിൽ ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചത്.
കോക്രജാറിനും ഗെലെഫുവിനും ഇടയിലുള്ള 69 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ആദ്യ പാത. 69 കിലോമീറ്ററിൽ 2.39 കിലോമീറ്റർ ഭൂട്ടാൻ ഭാഗത്തായിരിക്കും. ഇരു നഗരങ്ങൾക്കുമിടയിൽ ആറ് സ്റ്റേഷനുകൾ ഉണ്ടാകും. രണ്ട് പ്രധാന പാലങ്ങൾ, രണ്ട് വയഡക്ടുകൾ, 29 വലിയ പാലങ്ങൾ, 65 ചെറിയ പാലങ്ങൾ, രണ്ട് ഗുഡ്ഷെഡുകൾ, ഒരു റോഡ്-ഓവർ-ബ്രിഡ്ജ്, 39 റോഡ്-അണ്ടർ-ബ്രിഡ്ജുകൾ എന്നിവ ഈ പാതയുടെ നിർമ്മാണത്തിൽ ഉൾപ്പെടും. 3,456 കോടി രൂപ ചെലവിൽ നാല് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകും. ബനാർഹട്ടിൽ നിന്ന് സാംത്സെയിലേക്കുള്ള 20 കിലോമീറ്റർ നീളമുള്ള രണ്ടാമത്തെ പാതയ്ക്കിടയിൽ രണ്ട് സ്റ്റേഷനുകൾ ഉണ്ടാകും. 577 കോടി രൂപ ചെലവിൽ മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.
Discussion about this post