പാകിസ്താന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സർ ക്രീക്ക് പ്രദേശത്ത് പാകിസ്താൻ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അതിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റുമെന്ന് രാജ് നാഥ് സിങ് പറഞ്ഞു. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോവുന്നത് സർ ക്രീക്കിലൂടെയാണെന്ന് പാകിസ്താൻ ഓർക്കണമെന്നും രാജ്നാഥ് സിങ് മുന്നറിയിപ്പ് നൽകി.
സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ കഴിഞ്ഞിട്ടും, സർ ക്രീക്ക് മേഖലയിലെ അതിർത്തി സംബന്ധിച്ച തർക്കം പാകിസ്താൻ കുത്തിപ്പൊക്കുകയാണ്. ചർച്ചകളിലൂടെ ഇത് പരിഹരിക്കാൻ ഇന്ത്യ പലതവണ ശ്രമിച്ചെങ്കിലും പാകിസ്താന്റെ ഉദ്ദേശ്യശുദ്ധി ശരിയല്ല. അവരുടെ ലക്ഷ്യങ്ങൾ വ്യക്തമല്ല. സർ ക്രീക്കിനോട് ചേർന്ന പ്രദേശങ്ങളിൽ പാക് സൈന്യം അടുത്തിടെ സൗകര്യങ്ങൾ വികസിപ്പിച്ച രീതിയിൽ ദുരുദ്ദേശ്യമുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. പാകിസ്താൻ എന്തെങ്കിലും സാഹസത്തിന് മുതിർന്നാൽ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ കച്ചിനും പാകിസ്താനിലെ സിന്ധ് പ്രവിശ്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന 96 കിലോമീറ്റർ നീളമുള്ള ചതുപ്പുനിലമാണ് സർ ക്രീക്ക്. ബാൻ ഗംഗ എന്നായിരുന്നു ആദ്യനാമം. പിന്നീട് ഇന്ത്യ-പാക് അതിർത്തി തർക്കത്തിൽ ഇടപെട്ട ബ്രിട്ടീഷ് പ്രതിനിധിയുടെ പേര് ഈ പ്രദേശത്തിന് നൽകിയതോടെ സർ ക്രീക്കായി. 96 കിലോമീറ്റർ വിസ്തീർണമുള്ള ഈ മേഖലയിൽ പാകിസ്താൻ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നു എന്നാണ് പ്രതിരോധ മാന്തി രാജ്നാഥ് സിംഗ് ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post