അമരാവതി : ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ബോംബ് ഭീഷണി. തിരുപ്പതി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് സ്ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. നഗരത്തിൽ ഉടനീളം പോലീസും ബോംബ് നിർവീര്യ സംഘവും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
അജ്ഞാത സ്രോതസ്സുകളിൽ നിന്ന് സംശയാസ്പദമായ രണ്ട് ഭീഷണി ഇ-മെയിലുകൾ ലഭിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്. തിരുപ്പതിയിൽ സ്ഫോടനം നടത്തുന്നതിനായി ഐഎസ്‌ഐയും മുൻ എൽടിടിഇ തീവ്രവാദികളും തമിഴ്‌നാട്ടിൽ നിന്ന് ഗൂഢാലോചന നടത്തുന്നുണ്ടെന്ന് അവകാശപ്പെടുന്നതായിരുന്നു ഭീഷണി സന്ദേശം. തിരുപ്പതിയിലെ നാല് പ്രദേശങ്ങളിൽ ആർഡിഎക്സ് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമെന്ന് ഇ-മെയിലായി ലഭിച്ച ഭീഷണി സന്ദേശത്തിൽ സൂചിപ്പിക്കുന്നു.
ആർടിസി ബസ് സ്റ്റാൻഡ്, ശ്രീനിവാസം, വിഷ്ണു നിവാസം, കപില തിരുതം, ഗോവിന്ദരാജുല സ്വാമി ക്ഷേത്രം എന്നിവയ്ക്ക് നേരെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഒക്ടോബർ 6 ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തിരുപ്പതി സന്ദർശനം നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സന്ദേശം എന്നുള്ളതും പോലീസ് കണക്കിലെടുത്തിട്ടുണ്ട്. ജഡ്ജിമാരുടെ താമസ സമുച്ചയങ്ങളിലും കോടതി പരിസരത്തും പോലീസ് കർശന പരിശോധന നടത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
Discussion about this post