തിരുവനന്തപുരം : കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം മോന്ത ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത് നാളെ അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറും എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതുകൂടാതെ മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി ഒരു തീവ്ര ന്യൂനമർദം രൂപപെട്ടതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
ന്യൂനമർദ്ദ, ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടക – ലക്ഷദ്വീപ് തീരങ്ങളിലും ഒക്‌ടോബർ 29 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതിനാൽ, അടുത്ത രണ്ട് ദിവസങ്ങളിൽ കേരളത്തിൽ മഴയുടെ ശക്തി വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.









Discussion about this post