ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസൗഭാഗ്യം തേടി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ദേവസ്വം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി അദ്ദേഹം ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്കും കൈമാറി.
ഞായറാഴ്ച രാവിലെ 7.30-ഓടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മുകേഷ് അംബാനി റോഡ് മാർഗം തെക്കേ നടയിലെ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ചു.
പൊതു അവധി ദിനത്തിൽ പ്രത്യേക ദർശന നിയന്ത്രണം ഉണ്ടായിരുന്നതിനാൽ 25 പേർക്കായി ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചത്. നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ കണ്ടു തൊഴുത് പ്രാർത്ഥിച്ചു. സോപാനപടിയിൽ കാണിക്കയും അർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദം ഏറ്റുവാങ്ങി. ഉപദേവന്മാരെയും തൊഴുത ശേഷം കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് ദേവസ്വം ചെയർമാൻ കളഭം, തിരുമുടി മാല, പഴം, പഞ്ചസാര എന്നിവയടങ്ങുന്ന പ്രസാദങ്ങൾ നൽകി. ദേവസ്വത്തിന്റെ ഉപഹാരമായി ഒരു ചുവർചിത്രവും സമ്മാനിച്ചു. അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ദേവസ്വത്തിന്റെ നിർദ്ദിഷ്ട മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ രൂപരേഖയും, ആനകളുടെ പരിചരണത്തിനായി ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണ സമിതി അംഗം സി. മനോജ് എന്നിവർ അദ്ദേഹത്തിന് സമർപ്പിച്ചു. എന്ത് സഹായവും നൽകാം’ എന്ന് മുകേഷ് അംബാനി ദേവസ്വം ചെയർമാന് ഉറപ്പ് നൽകി. കൂടാതെ, ഗുജറാത്തിൽ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വൻതാര വന്യജീവി പരിപാലന കേന്ദ്രത്തിന്റെ മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിചരണം നൽകാൻ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി









Discussion about this post