വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. വഖഫ് ഭൂമികളുടെ വിവരങ്ങൾ പോർട്ടലിൽ അപ്പ്ലോഡ് ചെയ്യുന്നതിലെ സമയ പരിധി നീട്ടാൻ പൊതു ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട്,കേരള സംസ്ഥാന വഖഫ് ബോർഡും സമസ്തയും നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സമയം നീട്ടണമെങ്കിൽ ബന്ധപ്പെട്ട ട്രിബ്യൂണലുകളെ സമീപിക്കാനാണ് സുപ്രീം കോടതിയുടെ നിർദേശം. ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മാസിഹും അടങ്ങുന്ന ബെഞ്ചിൻ്റേതാണ് തീരുമാനം.
സാങ്കേതിക തകരാറുകൾ കാരണം വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ലെന്നും വെബ്‌സൈറ്റിൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ട വഖഫ് സ്വത്തുക്കളുടെ പരിപാലകരെ കണ്ടെത്തുന്നതിലും പ്രശ്‌നങ്ങളുണ്ടെന്നും ഹർജിക്കാർ അവകാശപ്പെട്ടിരുന്നു. ഡിസംബർ 6 ആണ് വഖഫ് സ്വത്തു വിവങ്ങൾ ഉമീദ് പോർട്ടലിൽ രജസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി.2025 ഏപ്രിൽ എട്ടിനാണ് വഖഫ് ഭേദഗതി നിയമം നിലവിൽ വന്നത്
രജിസ്ട്രേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് പാർലമെന്റ് ഒരു പ്രത്യേക സംവിധാനമുണ്ടാക്കിയ സാഹചര്യത്തിൽ സുപ്രീം കോടതിയ്ക്ക് വിഷയത്തിൽ ഇടപെടാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
മുസ്ലീം എൻഡോവ്‌മെന്റ് സ്വത്തുക്കളുടെ ഭരണം കാര്യക്ഷമമാക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായാണ് ജൂൺ 6ന് സർക്കാർ ഏകീകൃത വഖഫ് മാനേജ്‌മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്‌മെന്റ് (ഉമീദ്) പോർട്ടൽ അവതരിപ്പിച്ചത്. എല്ലാ വഖഫ് ആസ്തികളുടെയും ഡിജിറ്റൽ, ജിയോ-ടാഗ് ചെയ്‌ത ഡാറ്റാബേസ് നിർമ്മിക്കുന്നതിനാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.











Discussion about this post