സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും ഒമാനും ഇന്ന് ഒപ്പ് വയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിലായിരിക്കും കരാറിൽ ഒപ്പുവയ്ക്കുക. ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കുന്ന കരാറാണ് സാധ്യമാകാൻ പോകുന്നത്.
വസ്ത്രം, ഭക്ഷ്യ സംസ്‌കരണം, വാഹനങ്ങൾ, രത്‌നങ്ങളും ആഭരണങ്ങളും, അഗ്രോകെമിക്കൽസ്, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ കയറ്റുമതിക്ക് ഇതിലൂടെ ഇന്ത്യയ്ക്കു വലിയ അവസരങ്ങൾ ലഭിക്കും. ഇന്ത്യയിലെ 98% ഉൽപന്നങ്ങൾക്കും ഒമാനിലേക്ക് നികുതി രഹിത പ്രവേശനം ഉറപ്പാകും.
2024-25 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10.61 ബില്യൺ യുഎസ് ഡോളറിലെത്തി. ഒമാൻ ഇന്ത്യയുടെ നാലാമത്തെ വലിയ എണ്ണ ഇതര ഇറക്കുമതി ഉറവിടമാണ്. അതുപോലെ, ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതിയുടെ മൂന്നാമത്തെ വലിയ വിപണിയാണ് ഒമാൻ. ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ ലൈറ്റ് ഓയിൽ, അലുമിനിയം ഓക്‌സൈഡ്, അരി, ബോയിലറുകൾ, യന്ത്രങ്ങൾ, ഇലക്ട്രിക്കൽ യന്ത്രങ്ങൾ, വിമാന ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഏകദേശം 20 വർഷത്തിനു ശേഷമാണ് ഒമാൻ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നത്. ഇതിനുമുമ്പ് 2006 ജനുവരിയിൽ അമേരിക്കയുമായാണ് ഒമാൻ സമാനമായ ഒരു കരാർ ഒപ്പുവെച്ചത്.













Discussion about this post