ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ തുല്യമായ നേട്ടങ്ങൾ ഓരോന്നായി സ്വന്തമാക്കി മുന്നേറുകയാണ് ഇംഗ്ലീഷ് താരം ജോ റൂട്ട്. ആഷസ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തിൽ മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗിന്റെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് അദ്ദേഹം.
ഇന്ന് സിഡ്‌നിയിൽ നടക്കുന്ന മത്സരത്തിൽ തന്റെ 41-ാം സെഞ്ചുറി കുറിച്ചതോടെയാണ് റൂട്ട് റിക്കി പോണ്ടിംഗിനൊപ്പമെത്തിയത്. ഇതോടെ ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് അദ്ദേഹം ഇടംപിടിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിലേക്ക് ഇനി 10 സെഞ്ചുറികളുടെ ദൂരം മാത്രമാണ് റൂട്ടിനുള്ളത്. 51 ടെസ്റ്റ് സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ജാക്വിസ് കാലിസിന് 45 സെഞ്ചുറികളുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റിൽ ജോ റൂട്ട് പുലർത്തുന്ന ഫോം പരിഗണിക്കുമ്പോൾ, സച്ചിന്റെ ഏറ്റവും കൂടുതൽ റൺസ് (15,921), ഏറ്റവും കൂടുതൽ സെഞ്ചുറി (51) എന്നീ റെക്കോർഡുകൾ റൂട്ട് തകർക്കാൻ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 384 റൺസിന് പുറത്തായപ്പോൾ റൂട്ട് 242 പന്തിൽ 160 റൺ നേടി പുറത്തായി.
ഓസ്‌ട്രേലിയയിൽ റൺ നേടുന്നില്ല, സെഞ്ച്വറി ഇല്ല എന്ന പരാതിയെല്ലാം റൂട്ട് ഈ ആഷസോടെ തീർത്തു എന്ന് പറയാം.












Discussion about this post