2025 മെയ് മാസത്തിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ ലൂടെ ഇന്ത്യൻ വ്യോമസേന പാകിസ്താനു മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചുവെന്ന് റിപ്പോർട്ടുകൾ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഒരു മിലിട്ടറി തിങ്ക് ടാങ്ക് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. വെറും നാല് ദിവസം (88 മണിക്കൂർ) നീണ്ടുനിന്ന ഈ പോരാട്ടത്തിനൊടുവിൽ പാകിസ്താന് ഇന്ത്യയോട് വെടിനിർത്തലിന് അപേക്ഷിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.
മെയ് 7 മുതൽ 10 വരെ നടന്ന സംഘർഷത്തിൽ പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കുന്നതിൽ ഇന്ത്യ വിജയിച്ചു. മെയ് 10 രാവിലെ ആയപ്പോഴേക്കും പാകിസ്താന്റെ ആകാശത്ത് ഇന്ത്യയ്ക്ക് പൂർണ്ണ നിയന്ത്രണം ലഭിച്ചു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. മെയ് 7-ന് പുലർച്ചെ പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തി.
ഇന്ത്യൻ വ്യോമസേന നടത്തിയ കൃത്യതയാർന്ന ആക്രമണങ്ങളിൽ പാകിസ്താന്റെ പ്രധാനപ്പെട്ട 13 വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും തകർക്കപ്പെട്ടു. ഏകദേശം 12-13 പാക് യുദ്ധവിമാനങ്ങൾ (F-16, JF-17 എന്നിവയുൾപ്പെടെ) തകർക്കപ്പെട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മെയ് 10-ന് പുലർച്ചെ 2 മണിക്കും 5 മണിക്കും ഇടയിൽ ഇന്ത്യ നടത്തിയ ബ്രഹ്മോസ് , സ്കാൽപ് , മിസൈൽ ആക്രമണങ്ങൾ പാകിസ്താനെ തളർത്തി.പാകിസ്താനിലെ നൂർ ഖാൻ, മുരിദ്, സർഗോദ തുടങ്ങിയ താവളങ്ങൾ തകർക്കപ്പെട്ടു. ഇതോടെ പ്രതിരോധിക്കാൻ ശേഷിയില്ലാതെ വന്ന പാകിസ്താൻ മെയ് 10 ഉച്ചയ്ക്ക് ശേഷം വെടിനിർത്തലിനായി ഇന്ത്യയെ സമീപിച്ചു. വൈകുന്നേരം 5 മണിയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
ഇന്ത്യയുടെ എസ്-400 (S-400) വ്യോമ പ്രതിരോധ സംവിധാനവും റഫാൽ വിമാനങ്ങളും ഈ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. പാകിസ്താന്റെ ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ ശൃംഖല ഫലപ്രദമായി തടഞ്ഞു.
ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ പാകിസ്താന്റെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാനും അവരെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരാനും ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് സ്വിസ് റിപ്പോർട്ട് വിലയിരുത്തുന്നു. നയതന്ത്രപരമായും സൈനികമായും ഇന്ത്യ നേടിയ വലിയ വിജയമായാണ് ഓപ്പറേഷൻ സിന്ദൂർ കണക്കാക്കപ്പെടുന്നത്.










Discussion about this post