അനന്തപുരിയിൽ പത്മനാഭദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. കേരളീയ വേഷമായ മുണ്ടും മേൽമുണ്ടും ധരിച്ചാണ് താരങ്ങൾ ക്ഷേത്രദർശനം നടത്തിയത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരെയുള്ള നിർണ്ണായകമായ അഞ്ചാം ടി20 മത്സരത്തിന് മുന്നോടിയായാണ് ക്ഷേത്രദർശനം.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പം അക്സർ പട്ടേൽ, റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ് എന്നിവരും ഫീൽഡിംഗ് കോച്ച് ടി. ദിലീപും സംഘത്തിലുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ താരങ്ങളെ ഭാരവാഹികൾ സ്വീകരിച്ചു. ഏകദേശം മുപ്പത് മിനിറ്റോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ച താരങ്ങൾ പ്രധാന ശ്രീകോവിലിൽ ദർശനം നടത്തുകയും പ്രസാദം സ്വീകരിക്കുകയും ചെയ്തു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രത്തെയും പ്രാധാന്യത്തെയും കുറിച്ച് ക്ഷേത്രം അധികൃതർ താരങ്ങൾക്ക് വിവരിച്ചുനൽകി.
അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ 3-1 ന് ഇന്ത്യ ഇതിനകം തന്നെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും, ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി അവസാന മത്സരത്തിലെ വിജയം ടീമിന് അനിവാര്യമാണ്. 2026 ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ടീം ഇന്ത്യയുടെ അവസാനഘട്ട ഒരുക്കങ്ങൾ കൂടിയാണിത്. ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയ ആരാധകർക്ക് നേരെ കൈവീശി കാണിച്ച ശേഷമാണ് താരങ്ങൾ ഹോട്ടലിലേക്ക് മടങ്ങിയത്.
ഹെഡ് കോച്ച് ഗൗതം ഗംഭീർ നേരത്തെ ഉജ്ജയിനിലെ മഹാകലേശ്വർ ക്ഷേത്രത്തിലും ഗുവാഹത്തിയിലെ കൽക്കാജി ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ഇന്ത്യൻ താരങ്ങളുടെ കേരളീയ വേഷത്തിലുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് ടി20 മത്സരം നടക്കുക.











