ഇന്ത്യവിരുദ്ധ നിലപാടും ഹൈന്ദവ വേട്ടയും തുടരുന്ന ബംഗ്ലാദേശിന് കേന്ദ്ര ബജറ്റിൽ കനത്ത തിരിച്ചടി. അയൽരാജ്യത്തിനുള്ള സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ പകുതിയായി വെട്ടിക്കുറച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 120 കോടി രൂപ അനുവദിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ വെറും 60 കോടി രൂപ മാത്രമാണ് ബംഗ്ലാദേശിനായി ധനമന്ത്രി നിർമല സീതാരാമൻ മാറ്റിവെച്ചത്. 2024-ൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ ബംഗ്ലാദേശിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാകിസ്താനോടുള്ള ബംഗ്ലാദേശിൻ്റെ വർദ്ധിച്ചുവരുന്ന ചങ്ങാത്തവുമാണ് ഇന്ത്യയുടെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. അതേസമയം, ഭാരതത്തിന്റെ വിശ്വസ്ത സുഹൃത്തായ ഭൂട്ടാനുള്ള സഹായം സർക്കാർ വർദ്ധിപ്പിച്ചു. 2,289 കോടി രൂപയാണ് ഭൂട്ടാനായി ഇത്തവണ അനുവദിച്ചത്.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കും പ്രത്യേകിച്ച് ഹിന്ദുക്കൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ ഇന്ത്യ കടുത്ത പ്രതിഷേധത്തിലാണ്. ഹിന്ദുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും ലക്ഷ്യമിട്ട് തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾ ഭാരതം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരാണ് ഇത്തരം ആക്രമണങ്ങൾ എന്ന് പറഞ്ഞ് കൈകഴുകുന്ന ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ നിലപാട് അത്യന്തം അപകടകരമാണ്. ഇത് കുറ്റവാളികൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്നും ഭാരതം കുറ്റപ്പെടുത്തി. 2025 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കർശനമായി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഭാരതത്തിന്റെ ആശങ്കകൾ പരിഗണിക്കുന്നതിന് പകരം പാകിസ്താനുമായി കൂടുതൽ അടുക്കാനാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിക്കുന്നത്. 1971-ലെ വിമോചന സമരത്തിൽ പാകിസ്താൻ നടത്തിയ ക്രൂരതകൾ മറന്ന്, കൈകോർക്കുന്ന ബംഗ്ലാദേശിന്റെ നയതന്ത്ര മാറ്റം ഭാരതത്തിന് അംഗീകരിക്കാനാവില്ല. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫുമായി യൂനുസ് നടത്തിയ കൂടിക്കാഴ്ചയും വിസ രഹിത പ്രവേശനം അനുവദിച്ചതും നേരിട്ടുള്ള വിമാന സർവീസുകളും ചരക്ക് കപ്പൽ നീക്കങ്ങളും പുനരാരംഭിച്ചതും ഇന്ത്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ശത്രുവായ പാകിസ്താനുമായി കൂട്ടുചേരുന്ന ബംഗ്ലാദേശിന് ഇനിയും ഉദാരമായി സഹായം നൽകേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് മോദി സർക്കാർ.












Discussion about this post