2026 ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ഐസിസി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് വന്നിരിക്കുന്നത്. എന്തായാലും പാകിസ്ഥാനെ ലോകകപ്പിൽ തുടരാൻ അനുവദിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഐസിസി ബോർഡ് ഇന്ന് വെർച്വൽ യോഗം ചേരും.
ടൂർണമെന്റിൽ പങ്കെടുക്കാൻ അനുവദിച്ചാൽ തന്നെ പിസിബിക്കെതിരെ കടുത്ത സാമ്പത്തിക പിഴയും മറ്റ് ശിക്ഷകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത ലോകകപ്പ് പതിപ്പിൽ നിന്നുള്ള വിലക്ക്, ഡബ്ല്യുടിസി (WTC) പോയിന്റുകൾ വെട്ടിക്കുറയ്ക്കൽ, പിഎസ്എല്ലിൽ നിന്ന് വിദേശ താരങ്ങളെ വിലക്കൽ എന്നിവയും ഐസിസിയുടെ പരിഗണനയിലുണ്ട്.
ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഒപ്പം നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നീ ടീമുകൾ ഉൾപ്പെട്ടിരിക്കുന്നത്. സൽമാൻ അലി ആഗ നയിക്കുന്ന പാകിസ്ഥാൻ ടീം ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെയാണ് തങ്ങളുടെ പോരാട്ടം തുടങ്ങേണ്ടത്.












Discussion about this post