2026 ടി20 ലോകകപ്പിൽ പാകിസ്ഥാൻ ബഹിഷ്‌കരണ ഭീഷണി മുഴക്കുമ്പോഴും ഐസിസി പ്രോട്ടോക്കോൾ പാലിച്ച് ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് തിരിക്കാനൊരുങ്ങുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള പോരാട്ടത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയാലും ബിസിസിഐ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
പാകിസ്ഥാൻ സർക്കാർ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചെങ്കിലും ഇന്ത്യ ടൂർണമെന്റ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കും. പാകിസ്ഥാൻ എത്തിയില്ലെങ്കിലും ഇന്ത്യ കൃത്യസമയത്ത് കൊളംബോയിലെത്തുകയും പരിശീലനം നടത്തുകയും വേണം.
മത്സരത്തിന് മുന്നോടിയായിട്ടുള്ള ഔദ്യോഗിക വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ പങ്കെടുക്കും. ഫെബ്രുവരി 15-ന് ഇന്ത്യൻ ടീം സ്റ്റേഡിയത്തിലെത്തി ടോസിനായി കാത്തിരിക്കും. പാകിസ്ഥാൻ ടീം എത്തിയില്ലെങ്കിൽ മാച്ച് റഫറി ഔദ്യോഗികമായി മത്സരം ഉപേക്ഷിക്കുന്നതുവരെ ഇന്ത്യ ഗ്രൗണ്ടിൽ തുടരും.
ഇന്ത്യ സ്റ്റേഡിയത്തിലെത്തുകയും പാകിസ്ഥാൻ എത്താതിരിക്കുകയും ചെയ്താൽ മാത്രമേ ഐസിസി നിയമപ്രകാരം ഇന്ത്യയ്ക്ക് പൂർണ്ണമായ രണ്ട് പോയിന്റുകൾ ലഭിക്കുകയുള്ളൂ. രണ്ട് ടീമുകളും എത്തിയില്ലെങ്കിൽ പോയിന്റ് പങ്കുവെക്കേണ്ടി വരും.
ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ഈ കടുത്ത തീരുമാനമെടുത്തത്. എന്നാൽ ഈ തീരുമാനം പാകിസ്ഥാൻ ക്രിക്കറ്റിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഐസിസിയിൽ നിന്ന് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.












Discussion about this post