2026 ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ പരിഹസിച്ച് ഐസ്‌ലൻഡ് ക്രിക്കറ്റ് രംഗത്തെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡ് രസകരമായ ഈ കുറിപ്പ് പങ്കുവെച്ചത്.
ഫെബ്രുവരി 15-ന് കൊളംബോയിൽ ഒഴിവ് വന്ന സ്ഥാനത്തേക്ക് (ഇന്ത്യ-പാക് മത്സരം) തങ്ങളെ ക്ഷണിക്കുന്നവരോടായി ഐസ്‌ലൻഡ് ക്രിക്കറ്റ് മറുപടി നൽകി. തങ്ങൾ ഉത്തരവാദിത്തമുള്ള ബോർഡാണെന്നും അതിനാൽ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നും ഐസ്‌ലൻഡ് പരിഹസിച്ചു.
എന്നാൽ 50 ദശലക്ഷം ക്രോണറും (ഏകദേശം ₹3.74 കോടി) ഒരു പ്രൈവറ്റ് ജെറ്റും നൽകുകയാണെങ്കിൽ തങ്ങൾ ആ തീരുമാനം മാറ്റിയേക്കാം എന്ന് ബോർഡ് തമാശരൂപേണ പറഞ്ഞു. അമച്വർ കളിക്കാരായ തങ്ങളുടെ ടീമിന് പെട്ടെന്നൊരു അറിയിപ്പിൽ കൊളംബോയിലെത്തുക എന്നത് വെല്ലുവിളിയാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം 2026 ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ താരം അതുൽ വാസൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇന്ത്യയുമായി കളിക്കില്ലെന്ന നിലപാട് തുടരുകയാണെങ്കിൽ പാകിസ്ഥാനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുന്നത് ബ്ലാക്ക്‌മെയിലിംഗിന് തുല്യമാണെന്ന് വാസൻ പ്രതികരിച്ചു. പാകിസ്ഥാൻ ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഐസിസിക്ക് അവരെ പുറത്താക്കുകയല്ലാതെ മറ്റ് വഴികളില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെക്കുമെന്ന് അവർ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.













Discussion about this post