ഇന്ത്യക്കെതിരെയും ലോറൻസ് ബിഷ്ണോയിക്കെതിരെയും വെല്ലുവിളിയുമായി രംഗത്തെത്തിയ പാക് അധോലോക നേതാവും ഭീകരനുമായ ഷഹ്സാദ് ഭട്ടിക്കെതിരെ വധശ്രമം. പോർച്ചുഗലിൽ ഒളിവിലായിരുന്ന ഷഹ്സാദ് ഭട്ടിക്കുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് ഗ്യാങ് രംഗത്തെത്തി.
ഗ്യാങ്സ്റ്റർ രൺദീപ് മാലിക്, അമേരിക്കയിലുള്ള അനിൽ പണ്ഡിറ്റ് എന്നിവരുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിലൂടെയാണ് ബിഷ്ണോയ് സംഘം ഇക്കാര്യം വെളിപ്പെടുത്തിയത്. “ജയ് മഹാകാൽ, ജയ് ശ്രീറാം. നമ്മുടെ രാജ്യത്തിനെതിരെയോ ലോറൻസ് ഭായിക്കെതിരെയോ സംസാരിക്കുന്നവരുടെ നാവടപ്പിക്കാൻ ഞങ്ങൾ എവിടെയും വരും. ഇത് വെറും തുടക്കം മാത്രമാണ്, ഇനി ആരും രക്ഷപ്പെടില്ല,” പോസ്റ്റിൽ പറയുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പ്രധാന ഏജന്റായ ഷഹ്സാദ് ഭട്ടി, പഞ്ചാബിൽ ഗ്രനേഡ് ആക്രമണങ്ങൾ സംഘടിപ്പിച്ച കേസിലും മയക്കുമരുന്ന് കടത്തിലും പ്രതിയാണ്.
കഴിഞ്ഞ വർഷം ജൂണിൽ ബ്രസീലിൽ വെച്ചും ഷഹ്സാദ് ഭട്ടിയെ വധിക്കാൻ ബിഷ്ണോയ് സംഘം ശ്രമിച്ചിരുന്നു. അന്ന് മെക്സിക്കൻ മാഫിയയെ ഉപയോഗിച്ചായിരുന്നു നീക്കം. മുൻപ് ബിഷ്ണോയ് സഹോദരങ്ങളെ വധിക്കുമെന്ന് ഷഹ്സാദ് ഭട്ടി വീഡിയോയിലൂടെ വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളിക്കുള്ള മറുപടിയായാണ് പോർച്ചുഗലിലെ ആക്രമണം വിലയിരുത്തപ്പെടുന്നത്.










Discussion about this post