ന്യൂഡൽഹി : വടക്കുകിഴക്കൻ ഇന്ത്യയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന “ചിക്കൻസ് നെക്ക്” എന്ന തന്ത്രപരമായ മേഖലയിൽ കൂടുതൽ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്ന സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ. വടക്ക് കിഴക്കൻ ഇന്ത്യയുടെ സുരക്ഷ മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതി. 40 കിലോമീറ്റർ ദൈർഘ്യമുള്ള ഈ തന്ത്രപ്രധാന ഇടനാഴിയിൽ ഭൂഗർഭ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച അറിയിച്ചു. വടക്ക് കിഴക്കൻ ഇന്ത്യയെ പശ്ചിമബംഗാളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഭൂഗർഭ റെയിൽവേ പാതകൾ ഒരുങ്ങുന്നത്.
റെയിൽവേയ്ക്കുള്ള കേന്ദ്ര ബജറ്റ് വിഹിതം വിശദീകരിച്ചുകൊണ്ട് വീഡിയോ കോൺഫറൻസിലൂടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കേന്ദ്ര റെയിൽവേ മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. പശ്ചിമ ബംഗാളിലെ സിലിഗുരിയിലൂടെ കടന്നുപോകുന്ന ഈ പാത ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ഇടുങ്ങിയതും എന്നാൽ തന്ത്രപരമായി വളരെ സെൻസിറ്റീവുമാണ്. 40 കിലോമീറ്റർ നീളമുള്ള ഈ ഇടനാഴിക്ക് പ്രത്യേക പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. ഭൂഗർഭ റെയിൽ പാതകളിലൂടെ നിലവിലുള്ള റെയിൽവേ ലൈനുകളുടെ ശേഷി നാലുവരി പാതയായി വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ഈ അതിവേഗ ഇടനാഴി യാത്രാ സമയം കുറയ്ക്കുക മാത്രമല്ല, വടക്കുകിഴക്കൻ മേഖലയും ഉത്തരേന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്. ബംഗാളിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ വാരണാസിക്കും ചിക്കൻസ് നെക്ക് ഇടനാഴിയുടെ കവാടമായി കണക്കാക്കപ്പെടുന്ന സിലിഗുരിക്കും ഇടയിൽ പട്ന (ബീഹാർ) വഴി കടന്നുപോകും. ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട വശം അതിന്റെ ഭാവി വികസനമാണ്. സിലിഗുരിക്ക് അപ്പുറം ഇടനാഴി ഗുവാഹത്തിയിലേക്ക് നീട്ടാനും കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി റെയിൽവേ മന്ത്രി അറിയിച്ചു.









Discussion about this post