സമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും സഹകരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാവികസേന സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാവിക സംഗമത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.മഹാസാഗർ എന്ന് ഇന്ത്യൻ നാവികസേന മുന്നോട്ടുവെക്കുന്ന ഒരു തന്ത്രപ്രധാനമായ ആശയത്തെ മുൻനിർത്തിയാണ് സംഗമം.ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളുമായി ചേർന്ന് സമാധാനവും വളർച്ചയും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ കാതൽ. 2026 ഫെബ്രുവരിയിൽ ആയിരിക്കും സംഗമം.ഈ സംഗമത്തിലൂടെ ആഗോളതലത്തിൽ ഒരു സുരക്ഷാ കവചം എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വ്യത്യസ്ത രാജ്യങ്ങളിലെ നാവികസേനകൾക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാനുള്ള സാങ്കേതികവും തന്ത്രപരവുമായ കഴിവ് മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കടൽക്കൊള്ള, പ്രകൃതിക്ഷോഭങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരെ എല്ലാ രാജ്യങ്ങളും ചേർന്ന് ഒരു സുരക്ഷാ വലയം തീർക്കുക എന്നതും സംഗമത്തിൻറെ പ്രധാന ലക്ഷ്യമാണ്.
സംഗമത്തിൽ ഏകദേശം 50-ലധികം രാജ്യങ്ങളുടെ നാവികസേനകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ കൂടാതെ അമേരിക്ക , ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഈ സഖ്യത്തിന്റെ ഭാഗമായി സജീവമായി പങ്കെടുക്കും.
ശ്രീലങ്ക, മാലദ്വീപ്, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളും പങ്കാളികളാകും. ഫ്രാൻസ്, ബ്രിട്ടൻ , ജർമ്മനി തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളും തങ്ങളുടെ സമുദ്ര സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തി ഇതിൽ പങ്കുചേരും.വിയറ്റ്നാം, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും സംഗമത്തിനെത്തിയേക്കും.
ലോകമെമ്പാടുമുള്ള നാവികസേനകളെ ഒന്നിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ സമുദ്ര നയതന്ത്രം കൂടുതൽ കരുത്താർജ്ജിക്കുന്നു.
പുതിയ യുദ്ധക്കപ്പലുകൾ, ആയുധങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിക്കാനും അറിവുകൾ പങ്കുവെക്കാനും ഇതൊരു വേദിയാകുന്നു.സമുദ്രവ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് സ്ഥിരത നൽകാൻ ഈ കൂട്ടായ്മ സഹായിക്കും.ലോകത്തിലെ പ്രമുഖ നാവിക ശക്തികൾ പങ്കെടുക്കുന്ന ഈ സംഗമം, ഇൻഡോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും.
ഇന്ത്യൻ നാവികസേനയുടെ കരുത്ത് വിളിച്ചോതുന്ന പ്ലാറ്റ്‌ഫോമുകളാണ് ഈ മേളയുടെ പ്രധാന ആകർഷണം.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച INS വിക്രാന്ത് വിമാനവാഹിനി കപ്പൽ ഇതിന്റെ പ്രധാന കേന്ദ്രബിന്ദുവാകും.റഷ്യൻ നിർമ്മിത INS വിക്രമാദിത്യ വിമാനവാഹിനിയും ഇതിനൊപ്പം അണിനിരക്കും.
ഏറ്റവും പുതിയ സ്റ്റെൽത്ത് ഗൈഡഡ് INS വിശാഖപട്ടണം ക്ലാസ് മിസൈൽ ഡിസ്ട്രോയറുകൾ. തദ്ദേശീയമായി നിർമ്മിച്ച പ്രോജക്ട് 17A വിഭാഗത്തിലെ INS നീലഗിരി ക്ലാസ് അത്യാധുനിക ഫ്രിഗേറ്റുകൾ എന്നിവ പ്രദർശനത്തിലുൾപ്പെടും.അമേരിക്കയിൽ നിന്ന് വാങ്ങുന്ന അത്യാധുനിക ഡ്രോണുകളുടെ പ്രദർശനവും ഉണ്ടാകാം.വിമാനവാഹിനി കപ്പലുകളിൽ നിന്ന് പ്രവർത്തിപ്പിക്കാവുന്ന റഫാൽ വിമാനങ്ങളുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നു.സ്കോർപീൻ വിഭാഗത്തിൽപ്പെട്ട കരുത്തുറ്റ അന്തർവാഹിനികൾ ജലത്തിനടിയിലെ ഇന്ത്യയുടെ ശക്തി തെളിയിക്കും.










Discussion about this post