ഇംഫാൽ : മണിപ്പൂരിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയകൾക്ക് തുടക്കമിട്ട് ബിജെപി. മണിപ്പൂരിലെ രണ്ടാം രാഷ്ട്രപതി ഭരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയകൾ ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര നിരീക്ഷകനായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഘിനെ നിയമിച്ചു.
മണിപ്പൂർ ബിജെപി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് അദ്ദേഹം നേരിട്ട് മേൽനോട്ടം വഹിക്കുമെന്ന് ബിജെപി അറിയിച്ചു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നത നേതൃത്വം മണിപ്പൂരിലെ ബിജെപി എംഎൽഎമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, നിയമസഭാ സ്പീക്കർ സത്യബ്രത സിംഗ്, മുൻ മന്ത്രി വൈ. ഖേംചന്ദ് സിംഗ്, ബിജെപി സംസ്ഥാന പ്രസിഡന്റ് എ. ശാരദ ദേവ് എന്നിവരാണ് ചർച്ചകൾക്കായി തലസ്ഥാനത്ത് എത്തിയിരുന്നത്.
മൈതി, കുക്കി ഗോത്രങ്ങൾ തമ്മിലുള്ള അക്രമാസക്തമായ സംഘർഷങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 13 ന് മണിപ്പൂരിൽ ആദ്യമായി ആറ് മാസത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. പിന്നീട് 2025 ഓഗസ്റ്റിൽ ഇത് ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. 60 അംഗ മണിപ്പൂർ നിയമസഭയിൽ ബിജെപിക്ക് 37 അംഗങ്ങളാണുള്ളത്. കൂടാതെ ജെഡിയുവിൽ നിന്നുള്ള ആറ് എംഎൽഎമാരിൽ അഞ്ച് പേർ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു.









Discussion about this post