വാഷിംഗ്ടൺ/ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ അരമണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
കഴിഞ്ഞ വർഷം ഇന്ത്യയുടെ മേൽ അമേരിക്ക ചുമത്തിയ 50% തീരുവയാണ് ഇപ്പോൾ 18% ആയി കുറച്ചത്. ഇതിൽ 25% ഇറക്കുമതി നികുതിയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ചുമത്തിയ അധിക 25% നികുതിയും ഉൾപ്പെട്ടിരുന്നു.
റഷ്യൻ എണ്ണ ഉപേക്ഷിക്കും: യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങും.
ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി, കൽക്കരി തുടങ്ങിയ മേഖലകളിൽ നിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് ഇന്ത്യ ഉറപ്പുനൽകി.റോ താരിഫ് ലക്ഷ്യം: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന നികുതികളും മറ്റ് തടസ്സങ്ങളും ഘട്ടം ഘട്ടമായി ഒഴിവാക്കി ‘സീറോ താരിഫ്’ (Zero Tariff) എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമെന്നും കരാറിൽ പറയുന്നു.
“എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. 140 കോടി ജനങ്ങൾക്ക് വേണ്ടി പ്രസിഡന്റിനോട് നന്ദി അറിയിക്കുന്നു. രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് ആഗോള സമാധാനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്.” – മോദി എക്സിൽ കുറിച്ചു.
“പ്രധാനമന്ത്രി മോദി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഇന്ത്യയോടുള്ള ബഹുമാനവും സൗഹൃദവും കണക്കിലെടുത്താണ് ഉടനടി തീരുവ കുറയ്ക്കാൻ തീരുമാനിച്ചത്. മോദിയും ഞാനും കാര്യങ്ങൾ നടപ്പിലാക്കുന്ന ആളുകളാണ്. ഈ കരാർ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനും സഹായിക്കും.” – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം ആരംഭിച്ച ദിവസം തന്നെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്. നേരത്തെ ഇന്ത്യയുടെ മേൽ അമേരിക്ക ചുമത്തിയ ഉയർന്ന നികുതികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയിരുന്നു. ചൈന (34%), പാകിസ്ഥാൻ (19%), ബംഗ്ലാദേശ് (20%) എന്നീ രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി നിരക്കിലേക്ക് ഇന്ത്യ ഇപ്പോൾ എത്തിയത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാകും.
ഇന്ത്യയിലെ പുതിയ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ ആണ് ഈ സുപ്രധാന ചർച്ചയെക്കുറിച്ചുള്ള ആദ്യ സൂചനകൾ സോഷ്യൽ മീഡിയയിലൂടെ നൽകിയത്.









Discussion about this post