2026 ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ പരിഹസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേഷ് രംഗത്തെത്തി. ഇന്ത്യയോട് തോൽക്കുമെന്ന ഭയം കൊണ്ടാണ് പാകിസ്ഥാൻ ഇത്തരമൊരു പിന്മാറ്റത്തിന് മുതിരുന്നതെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
ലോകകപ്പുകളിൽ ഇന്ത്യയോട് നിരന്തരം തോൽക്കുന്നതിലെ നാണക്കേട് ഒഴിവാക്കാനാണ് പാകിസ്ഥാൻ സർക്കാർ ഈ ബഹിഷ്‌കരണത്തിന് ഉത്തരവിട്ടതെന്ന് രമേഷ് പറഞ്ഞു. “ഇന്ത്യയോടുള്ള മുൻപത്തെ തോൽവികൾക്ക് പകരം വീട്ടാൻ ലഭിച്ച അവസരമാണിത്. എന്നാൽ കളിക്കാതെ മാറിനിൽക്കുന്നതാണ് തങ്ങളുടെ പ്രതികാരമെന്നാണ് പാകിസ്ഥാൻ കരുതുന്നത്,” അദ്ദേഹം പരിഹസിച്ചു.
പാകിസ്ഥാൻ എളുപ്പവഴികൾ തേടുകയാണെന്നും, സമാന സാഹചര്യത്തിൽ ഓസ്‌ട്രേലിയയെപ്പോലെയുള്ള ടീമുകളാണെങ്കിൽ മൈതാനത്തിറങ്ങി പൊരുതി ജയിക്കാനാണ് ശ്രമിക്കുകയെന്നും രമേഷ് ചൂണ്ടിക്കാട്ടി. ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എയോടോ നെതർലൻഡ്‌സിനോടോ പാകിസ്ഥാൻ തോറ്റാൽ, അവർ ഉടൻ തീരുമാനം മാറ്റി ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ വരുമെന്നും, അതിനാൽ പാകിസ്ഥാന്റെ പിന്മാറ്റം ഇപ്പോഴേ എഴുതിവാങ്ങണമെന്നും അദ്ദേഹം ഐസിസിയോട് ആവശ്യപ്പെട്ടു.
ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന 16 മത്സരങ്ങളിൽ 15 എണ്ണത്തിലും ഇന്ത്യയാണ് ജയിച്ചത്. ടി20 ലോകകപ്പുകളിൽ 7-1 എന്ന വമ്പൻ ലീഡും ഇന്ത്യയ്ക്കുണ്ട്. പാകിസ്ഥാൻ പിന്മാറിയാൽ ഇന്ത്യയ്ക്ക് നേരിട്ട് രണ്ട് പോയിന്റുകൾ ലഭിക്കും. ഫെബ്രുവരി 15-നാണ് ആരാധകർ കാത്തിരുന്ന ഈ വൻപോരാട്ടം കൊളംബോയിൽ നിശ്ചയിച്ചിരിക്കുന്നത്.













Discussion about this post