പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത. വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളിൽ കേന്ദ്ര സർക്കാർ വൻ ഇളവുകൾ പ്രഖ്യാപിച്ചു. 2026-ലെ പുതിയ ബാഗേജ് നിയമങ്ങൾ (Baggage Rules, 2026) പ്രകാരം സ്വർണാഭരണങ്ങളുടെ ‘വില’ നോക്കിയല്ല, മറിച്ച് ‘തൂക്കം’ മാത്രം അടിസ്ഥാനമാക്കിയാകും ഇനി ഡ്യൂട്ടി ഫ്രീ ആനുകൂല്യങ്ങൾ ലഭിക്കുക. ഇതോടെ വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധനകൾ കൂടുതൽ ലളിതമാകും.
നേരത്തെ സ്ത്രീകൾക്ക് 40 ഗ്രാം സ്വർണമോ അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപയോ എന്നതായിരുന്നു പരിധി. എന്നാൽ സ്വർണവില ഗ്രാമിന് 15,000 രൂപയ്ക്ക് അടുത്തെത്തിയ നിലവിലെ സാഹചര്യത്തിൽ, 40 ഗ്രാം സ്വർണ്ണത്തിന് 6 ലക്ഷം രൂപയോളം വിലവരും. പഴയ നിയമപ്രകാരം ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണത്തിന് നികുതി നൽകേണ്ടി വരുമായിരുന്നു. എന്നാൽ പുതിയ നിയമത്തിൽ ഈ ‘വില പരിധി’ (Value Cap) പൂർണ്ണമായും എടുത്തുകളഞ്ഞു. അതായത്, വില എത്രയായാലും സ്ത്രീകൾക്ക് 40 ഗ്രാം വരെയും (അഞ്ച് പവൻ) പുരുഷന്മാർക്ക് 20 ഗ്രാം വരെയും (രണ്ടര പവൻ) സ്വർണ്ണാഭരണങ്ങൾ യാതൊരു നികുതിയും കൂടാതെ ഇനി കൊണ്ടുവരാം.
15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 40 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാൻ അനുവാദമുണ്ട്. ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച ഇന്ത്യൻ വംശജർക്കോ ടൂറിസ്റ്റുകൾക്കോ ആണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ, സ്വർണമല്ലാത്ത മറ്റ് സാധനങ്ങൾ കൊണ്ടുവരുന്നതിനുള്ള ഡ്യൂട്ടി ഫ്രീ പരിധി 50,000 രൂപയിൽ നിന്നും 75,000 രൂപയായി ഉയർത്തിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവർക്ക് ഒരു പുതിയ ലാപ്ടോപ്പ് അല്ലെങ്കിൽ നോട്ട്പാഡ് കൂടി നികുതിയില്ലാതെ കൊണ്ടുവരാം. നരേന്ദ്ര മോദി സർക്കാരിൻ്റെ ഈ തീരുമാനം ഗൾഫ് മലയാളി അടക്കമുള്ള പ്രവാസികൾക്ക് വലിയ നേട്ടമാകും.










Discussion about this post