ന്യൂഡൽഹി : കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഇന്ത്യ 5 പ്രധാന വ്യാപാര കരാറുകളിൽ ആണ് ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ചരിത്ര നേട്ടമാണ് മൂന്നാം മോദി സർക്കാർ സമ്മാനിച്ചിരിക്കുന്നത്. ആഗോളതലത്തിൽ തങ്ങളുടെ സ്വീകാര്യതയും വ്യാപാര ബന്ധങ്ങളും വർധിപ്പിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി ആകാനുള്ള യാത്രയിലാണ് ഇന്ന് ഇന്ത്യ. രണ്ടു പതിറ്റാണ്ട് നീണ്ട ചർച്ചകൾക്ക് ശേഷം ലോകത്തിലെ എല്ലാ കരാറുകളുടെയും മാതാവ് ആയി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ഒപ്പുവച്ചതിനുശേഷം ഇപ്പോൾ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറും യാഥാർത്ഥ്യമായിരിക്കുകയാണ്.
ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും കാണാത്ത വിധത്തിൽ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യ ലോകരാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തിയത്. 2014 മുതൽ ഇന്ത്യ എട്ട് വ്യാപാര കരാറുകളിൽ ആണ് ധാരണയിൽ എത്തിയത്. കൂടാതെ ചിലി, പെറു, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി സമാനമായ കരാറുകൾക്കായി ഇന്ത്യ സജീവമായി ചർച്ചകൾ നടത്തിവരികയാണ്. ഇതോടൊപ്പം പശ്ചിമേഷ്യ മേഖലയിലെ ആറ് രാജ്യങ്ങളുടെ കൂട്ടായ്മയായ GCC (ഗൾഫ് സഹകരണ കൗൺസിൽ) ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിനുള്ള (FTA) ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2025 ജൂലൈയിൽ, ഇന്ത്യ യുണൈറ്റഡ് കിംഗ്ഡവുമായി ഒരു സമഗ്ര സാമ്പത്തിക, വ്യാപാര കരാറിൽ ഒപ്പുവച്ചു. ഇത് യുകെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും തീരുവ ഇല്ലാതെയാക്കി. 2025 ഡിസംബറിൽ ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. 2025 ഡിസംബറിൽ ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി. 2026 ജനുവരി 27 ന് ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിന് അന്തിമരൂപമായി. 2026 ഫെബ്രുവരിയിൽ ഇന്ത്യ-യുഎസ് വ്യാപാര കരാറും യാഥാർത്ഥ്യമായിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 20% ഉം ഇറക്കുമതിയുടെ 6.3% ഉം അമേരിക്കയാണ്. അതിനാൽ തന്നെ ഈ തീരുമാനം ഇന്ത്യയുടെ വളർച്ചയിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.









Discussion about this post