ഭീകരതയുടെ പ്രഭവകേന്ദ്രമായ പാകിസ്താനിൽ ഭരണകൂടവും സുരക്ഷാ ഏജൻസികളും ഒരേപോലെ പരാജയപ്പെടുന്നു. ബലൂചിസ്ഥാനിൽ അടുത്തിടെയുണ്ടായ അതിശക്തമായ ഭീകരാക്രമണങ്ങൾ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും കടുത്ത പരാജയമാണെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് മഹ്മൂദ് ഖാൻ അചക്സായി രംഗത്തെത്തി.
ഫെബ്രുവരി ആദ്യവാരം നടന്ന ദേശീയ അസംബ്ലി ചർച്ചയിലാണ് അചക്സായി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. അമേരിക്കയിൽ ട്രംപിനെതിരെയുണ്ടായ വധശ്രമത്തിന് പിന്നാലെ സുരക്ഷാ ചുമതലയുള്ളവർ രാജിവെച്ച മാതൃക ചൂണ്ടിക്കാട്ടി, നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടിട്ടും പാകിസ്താനിൽ ആരും ഉത്തരവാദിത്തം ഏൽക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. 15 ഓളം ജില്ലകളിൽ ഭീകരർ യഥേഷ്ടം വിഹരിക്കുമ്പോഴും ഇന്റലിജൻസ് ഏജൻസികൾ ഉറക്കത്തിലായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“ബലൂചിസ്ഥാനിലെ ഏകോപിപ്പിച്ചുള്ള ആക്രമണങ്ങൾ പാകിസ്താൻ ഇന്റലിജൻസിന്റെ ശുദ്ധമായ പരാജയമാണ്. ആധുനിക യുദ്ധമുറകൾ എന്താണെന്ന് ഇനിയെങ്കിലും നമ്മുടെ സുരക്ഷാ സേനകൾ പഠിക്കണം. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും ഒരാൾ പോലും രാജിവെക്കാൻ തയ്യാറായിട്ടില്ല.” – മഹ്മൂദ് ഖാൻ അചക്സായി.
ഭീകരാക്രമണങ്ങൾക്ക് പുറമെ, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അചക്സായി ആശങ്ക പ്രകടിപ്പിച്ചു. ഇമ്രാൻ ഖാന് ജയിലിൽ വിദഗ്ധ ചികിത്സ നിഷേധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “ഇമ്രാൻ ഖാൻ ഒരു സാധാരണക്കാരനല്ല; അദ്ദേഹം ഗവൺമെന്റിന്റെ കസ്റ്റഡിയിലാണ്. അദ്ദേഹത്തിന് ഒരു ജലദോഷം വന്നാൽ പോലും അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്,” അദ്ദേഹം പറഞ്ഞു. ഇമ്രാന്റെ സ്വകാര്യ ഡോക്ടർമാരെ പരിശോധനയ്ക്ക് അനുവദിക്കാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ബലൂച് ലിബറേഷൻ ആർമി (BLA) ഉൾപ്പെടെയുള്ള സംഘടനകൾ പാക് സൈന്യത്തിന് കനത്ത നാശനഷ്ടങ്ങളാണ് വരുത്തുന്നത്. കഴിഞ്ഞ വർഷം ജാഫർ എക്സ്പ്രസ് ട്രെയിൻ തടഞ്ഞുവെച്ചുള്ള ആക്രമണം മുതൽ ക്വറ്റയിലെ റെയിൽവേ സ്റ്റേഷൻ സ്ഫോടനം വരെ പാകിസ്താന്റെ സുരക്ഷാ കവചം തകർത്തിരിക്കുകയാണ്.ഇറാനിൽ നിന്നുള്ള എണ്ണക്കടത്തും ക്രിമിനൽ മാഫിയകളും ഭരണകൂടത്തിന്റെ ഒത്താശയോടെ വളരുകയാണെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് തന്നെ സമ്മതിക്കുന്നു. പാകിസ്താൻ സൈന്യവും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള പോര് മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമാണ്. ഭീകരതയെ വളർത്തിയ പാകിസ്താൻ ഇന്ന് അതേ ഭീകരതയുടെ ഇരയായി മാറുന്ന കാഴ്ചയാണ് ലോകം കാണുന്നത്.













Discussion about this post