ഇംഫാൽ : യുംനാം ഖേംചന്ദ് സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും. നേരത്തെ മണിപ്പൂർ നിയമസഭയുടെ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുള്ള മുതിർന്ന നേതാവാണ്. ചൊവ്വാഴ്ച നടന്ന ബിജെപി നിയമസഭാ പാർട്ടി യോഗത്തിൽ യുംനാം ഖേംചന്ദിനെ നിയമസഭാ പാർട്ടി നേതാവായി തിരഞ്ഞെടുത്തു. 62 കാരനായ യുംനാം നിലവിൽ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ സിംഗ്ജമൈ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2012 മുതൽ ഖേംചന്ദ് ഈ സീറ്റിൽ നിന്നും തുടർച്ചയായി വിജയിക്കുന്ന നേതാവാണ്. ഇന്ത്യയിൽ തായ്‌ക്വോണ്ടോ ജനപ്രിയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ആയോധനകലാ വിദഗ്ധൻ കൂടിയാണ് അദ്ദേഹം.
തൃണമൂൽ കോൺഗ്രസിലൂടെയാണ് യുംനാം ഖേംചന്ദ് സിംഗ് രാഷ്ട്രീയ ജീവിതം ആരംഭിച്ചിരുന്നത്. പിന്നീട് യുംനാം രാഷ്ട്രീയ സ്വയംസേവക സംഘവുമായി അടുത്തു. അദ്ദേഹം ബിജെപിയിൽ ചേരുകയും അടുത്ത് തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച വിജയിക്കുകയും ചെയ്തു. ബിരേൻ സിംഗ് സർക്കാരിൽ വിദ്യാഭ്യാസം, ഭവന വികസനം, തദ്ദേശഭരണം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു യുംനാം ഖേംചന്ദ് സിംഗ്.
അഞ്ചാമത്തെ ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ തായ്‌ക്വോണ്ടോ മാസ്റ്ററാണ് യുംനാം ഖേംചന്ദ് സിംഗ്. ഇന്ത്യയിൽ ഈ ആയോധനകല ജനപ്രിയമാക്കുന്നതിൽ പ്രധാനികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം, 1978 ൽ 16 വയസ്സുള്ളപ്പോൾ അദ്ദേഹം തായ്‌ക്വോണ്ടോ പഠിക്കാൻ തുടങ്ങി. 1990 ൽ അദ്ദേഹം ദക്ഷിണ കൊറിയയിലെ സിയോളിലേക്ക് പോയി. സിയോളിലെ കുക്കിവോണിലെ വേൾഡ് തായ്‌ക്വോണ്ടോ അക്കാദമിയിൽ നിന്ന് ബിരുദം നേടി. ഗ്ലോബൽ ട്രഡീഷണൽ തായ്‌ക്വോണ്ടോ ഫെഡറേഷൻ (ജിടിടിഎഫ്) പരമ്പരാഗത തായ്‌ക്വോണ്ടോ ശൈലിയിൽ അദ്ദേഹത്തിന് അഞ്ചാമത്തെ ഡാൻ ബ്ലാക്ക് ബെൽറ്റ് ലഭിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 1982 ൽ ഓൾ-അസം തായ്‌ക്വോണ്ടോ അസോസിയേഷൻ സ്ഥാപിക്കുകയും അതിന്റെ സ്ഥാപക പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു.









Discussion about this post