നീതി വൈകരുത്! ഉത്തരവ് വൈകിപ്പിക്കുന്ന ജഡ്ജിമാർക്കെതിരെ സുപ്രീംകോടതി: ഹൈക്കോടതികൾക്ക് കർശന താക്കീത്വാദങ്ങൾ പൂർത്തിയായിട്ടും മാസങ്ങളോളം ഉത്തരവ് പുറപ്പെടുവിക്കാതെ വിധിന്യായങ്ങൾ വൈകിപ്പിക്കുന്ന ഹൈക്കോടതി ജഡ്ജിമാരുടെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. കേസുകളിൽ വാദം കേട്ടശേഷം ഉത്തരവിടാതിരിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി ജഡ്ജിമാർ അതീവ ജാഗ്രത പുലർത്തണമെന്നും പരമോന്നത കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വിപിൻ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം.
സാധാരണക്കാരന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ വിധികൾ കൃത്യസമയത്ത് വരണമെന്ന ഉറച്ച നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.
നീതിന്യായ വ്യവസ്ഥയിലെ കാലതാമസം വികസന കുതിപ്പിനും ജനങ്ങളുടെ അവകാശങ്ങൾക്കും തടസ്സമാകുന്നുവെന്ന വികാരം ശക്തമാകുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഈ ഇടപെടൽ.
വർഷങ്ങളോളം കോടതികൾ കയറിയിറങ്ങുന്ന പാവപ്പെട്ട ജനങ്ങൾക്ക് ‘നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന’ തത്വം കോടതി ഓർമ്മിപ്പിച്ചു. വാദം പൂർത്തിയാക്കി ആറുമാസം പിന്നിട്ടിട്ടും വിധി പറയാത്ത കേസുകൾ പുനർവാദം കേൾക്കാൻ ഉത്തരവിടേണ്ടി വരുന്നത് കോടതികളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുണ്ട്.
. ജഡ്ജിമാരുടെ ഉത്തരവാദിത്തം കേസ് കേൾക്കുന്നതിൽ മാത്രം അവസാനിക്കുന്നില്ലെന്നും അത് നീതിപൂർവ്വമായ വിധി കൃത്യസമയത്ത് പ്രസ്താവിക്കുന്നതിലൂടെ മാത്രമേ പൂർണ്ണമാകൂ എന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.










Discussion about this post