2026 ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി പാക് നായകൻ സൽമാൻ അലി ആഗ. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരം വേണ്ടെന്നുവെക്കാനുള്ള തീരുമാനം സർക്കാരിന്റേതാണെന്നും കളിക്കാർക്ക് അത് അനുസരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിനായി ശ്രീലങ്കയിലേക്ക് തിരിക്കും മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് പിന്നാലെ ടീം മാനേജറാണ് ബഹിഷ്കരണ തീരുമാനത്തെക്കുറിച്ച് താരങ്ങളെ അറിയിച്ചത്. “ഞങ്ങൾ ബോർഡുമായി കരാറുള്ള കളിക്കാരാണ്. സർക്കാരും ക്രിക്കറ്റ് ബോർഡും എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കാൻ താരങ്ങൾ ബാധ്യസ്ഥരാണ്,” സൽമാൻ പറഞ്ഞു. ലോകകപ്പ് എന്നാൽ ഇന്ത്യക്കെതിരായ മത്സരം മാത്രമല്ലെന്നും ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മൂന്ന് മത്സരങ്ങളിലും വിജയിച്ച് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുന്നതോടെ പാകിസ്ഥാന് രണ്ട് പോയിന്റുകൾ നഷ്ടമാകും. ഇത് അവരുടെ സെമി സാധ്യതകളെ ബാധിച്ചേക്കാം. ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. തുടർന്ന് ഫെബ്രുവരി 10-ന് യുഎസ്എയുമായും 18-ന് നമീബിയയുമായും അവർ ഏറ്റുമുട്ടും.
ഇതിനിടെ ഇന്ത്യയുമായി നോക്കൗട്ട് ഘട്ടത്തിൽ വീണ്ടും മത്സരം വന്നാലും സർക്കാരിന്റെ നിർദ്ദേശം തന്നെ പിന്തുടരുമെന്നാണ് പിസിബി വൃത്തങ്ങൾ നൽകുന്ന സൂചന.













Discussion about this post