പ്രസവാവധി എന്നത് അധികൃതർ നൽകുന്ന ഔദാര്യമല്ലെന്നും അത് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും കേരള ഹൈക്കോടതി. പ്രസവാവധിയും അസുഖം മൂലമുള്ള അവധിയും എടുത്തതിന്റെ പേരിൽ ഡോക്ടറുടെ സൂപ്പർ സ്പെഷ്യാലിറ്റി പരിശീലനം റദ്ദാക്കിയ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) നടപടി കോടതി സ്റ്റേ ചെയ്തു.
നിയമങ്ങൾ യാന്ത്രികമായി പ്രയോഗിക്കാനുള്ളതല്ലെന്നും മാനുഷികമായ പരിഗണനകൾ അത്യാവശ്യമാണെന്നും ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് വ്യക്തമാക്കി. ഹർജിക്കാരിയായ ഡോക്ടറുടെ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം അനുകൂല തീരുമാനമെടുക്കാനും പരിശീലനം തുടരാൻ അനുവദിക്കാനും കോടതി ഉത്തരവിട്ടു.
നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി പരിശീലനം നടത്തിവന്ന ഡോ. സൂസൻ കെ. ജോൺ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. 2022-ൽ പരിശീലനത്തിന് ചേർന്ന ഹർജിക്കാരി 2023-ൽ പ്രസവാവശ്യാർത്ഥം 184 ദിവസത്തെ അവധിയെടുത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഹർജിക്കാരിക്ക് രക്താർബുദം ബാധിച്ചതോടെ 2025 വരെ മെഡിക്കൽ ലീവ് എടുക്കേണ്ടി വന്നു. ഇതോടെ ആകെ അവധി 402 ദിവസമായി വർദ്ധിച്ചു. ഒരു വർഷത്തിലധികം അവധി എടുത്തു എന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ ബോർഡ് ഡോക്ടറുടെ പരിശീലന കാലാവധി റദ്ദാക്കിയത്. ഈ നടപടിയാണ് കോടതിയെ ചൊടിപ്പിച്ചത്.
മാതൃത്വം എന്നത് ഒരു സ്ത്രീ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അതിനെ ശിക്ഷിക്കാനല്ല, മറിച്ച് ആദരിക്കാനാണ് നിയമങ്ങൾ ഉപയോഗിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. പ്രസവാവധിയെ മറ്റ് സാധാരണ അവധികളുമായി കൂട്ടിക്കെട്ടി പഠനം മുടക്കുന്നത് നീതിയല്ല. ഗുരുതരമായ അസുഖം ബാധിച്ചത് ഹർജിക്കാരിയുടെ കുറ്റമല്ലെന്നും ഇത്തരം പ്രത്യേക സാഹചര്യങ്ങളെ യുക്തിസഹമായി വേണം അധികൃതർ സമീപിക്കാനെന്നും കോടതി ഓർമ്മിപ്പിച്ചു. ഒരു ഡോക്ടറുടെ കരിയർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കുന്നത് സമൂഹത്തിന് തന്നെ നഷ്ടമാണെന്നും കോടതി വിലയിരുത്തി.













Discussion about this post