ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി ഭാരതം കുതിക്കുമ്പോൾ, രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തേക്കാൾ (GDP) മൂല്യം ഭാരതീയ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണ്ണശേഖരത്തിനുണ്ടെന്ന് വെളിപ്പെടുത്തൽ. പ്രമുഖ ആഗോള നിക്ഷേപ ബാങ്കായ യുബിഎസ് (UBS) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലുമായി ഏകദേശം 28,000 ടൺ സ്വർണ്ണമാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ വിപണി മൂല്യം 4.5 ലക്ഷം കോടി ഡോളറിലധികം വരും. ഇന്ത്യയുടെ ഇപ്പോഴത്തെ ജിഡിപി നാല് ലക്ഷം കോടി ഡോളറാണെന്നിരിക്കെ, രാജ്യത്തിന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയേക്കാൾ വലുതാണ് നമ്മുടെ വീട്ടിലെ സ്വർണ്ണക്കരുത്ത്.
2024 മുതൽ 2026 വരെയുള്ള കാലയളവിൽ സ്വർണ്ണവിലയിലുണ്ടായ 42 ശതമാനത്തോളം വരുന്ന വൻ വർദ്ധനവാണ് ഈ സമ്പാദ്യത്തിന്റെ മൂല്യം ഇത്രയേറെ ഉയർത്തിയത്. ലോകത്തെ മറ്റൊരു രാജ്യത്തും കാണാത്ത വിധത്തിലുള്ള ഈ സ്വർണ്ണശേഖരം ഭാരതീയ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. വില കുതിച്ചുയർന്നിട്ടും കൈവശമുള്ള സ്വർണ്ണം വിറ്റ് പണമാക്കാൻ ഇന്ത്യക്കാർ തയ്യാറല്ലെന്നതാണ് ശ്രദ്ധേയം. പകരം സ്വർണ്ണപ്പണയ വായ്പകൾ (Gold Loans) വഴി പണം കണ്ടെത്തി ആവശ്യങ്ങൾ നിറവേറ്റുന്ന പ്രവണതയാണ് വർദ്ധിക്കുന്നത്. ഇത് സ്വർണ്ണപ്പണയ വിപണിയിലും വൻ ഉണർവ് നൽകിയിട്ടുണ്ട്.
ഭാരതീയ സംസ്കാരത്തിൽ സ്വർണ്ണത്തിനുള്ള വൈകാരികവും മതപരവുമായ പ്രാധാന്യമാണ് ഈ വൻ ശേഖരത്തിന് പിന്നിലെ പ്രധാന കാരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യ, സാമ്പത്തിക മാന്ദ്യങ്ങൾക്കിടയിലും സ്വർണ്ണത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കാണുന്നു. അമേരിക്കയുടെയോ ചൈനയുടെയോ കേന്ദ്രബാങ്കുകളുടെ പക്കലുള്ളതിനേക്കാൾ വലിയ സ്വർണ്ണസമ്പാദ്യമാണ് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ കൈവശമുള്ളത് എന്നത് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുകയാണ്. ഓഹരി വിപണിയിലെ ലാഭത്തേക്കാൾ ഇന്ത്യക്കാർ വിശ്വസിക്കുന്നത് തങ്ങളുടെ ലോക്കറുകളിലെ ഈ മഞ്ഞലോഹത്തെയാണ്. വരും വർഷങ്ങളിലും സ്വർണ്ണവില വർദ്ധിക്കുന്നത് ഭാരതീയ കുടുംബങ്ങളുടെ ആസ്തി മൂല്യം ഇനിയും വർദ്ധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.













Discussion about this post