ന്യൂയോർക്ക് : ആഗോള പത്രപ്രവർത്തന രംഗത്തെ പ്രതിസന്ധികളെ തുടർന്ന് കൂട്ടപിരിച്ചുവിടലുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ പത്രസ്ഥാപനങ്ങളിൽ ഒന്നായ വാഷിംഗ്ടൺ പോസ്റ്റ്. സുപ്രധാനമായ പുനഃസംഘടനയെന്ന് കമ്പനി വിശേഷിപ്പിച്ച നടപടിയിൽ മൂന്നിലൊന്ന് ജീവനക്കാരെയും പിരിച്ചുവിട്ടു. കോൺഗ്രസ് എംപി ശശി തരൂരിന്റെ മകൻ ഇഷാൻ തരൂരും പിരിച്ചുവിടപ്പെട്ട മാധ്യമപ്രവർത്തകരിൽ ഉൾപ്പെടുന്നു.
വാഷിംഗ്ടൺ പോസ്റ്റിന്റെ ഡൽഹി, ബീജിംഗ്, കീവ് എന്നിവയുൾപ്പെടെ പശ്ചിമേഷ്യയിലെ പ്രധാന ബ്യൂറോകൾ അടച്ചുപൂട്ടി. അന്താരാഷ്ട്ര റിപ്പോർട്ടിംഗ് ടീമിനെയാണ് നടപടികൾ പ്രധാനമായും ബാധിച്ചിരിക്കുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഇഷാൻ തരൂർ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തന്റെ ദുഃഖം പങ്കുവെച്ചു. പിരിച്ചുവിടലിൽ അതിയായ ദുഃഖമുണ്ടെന്ന് ഇഷാൻ എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ എഴുതി. കഴിഞ്ഞ 12 വർഷമായി താൻ പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര പത്രപ്രവർത്തകരുമായും എഡിറ്റർമാരുമായും ഉള്ള വേർപിരിയൽ ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ ടീമിനെ മുഴുവൻ പുറത്താക്കുന്ന നടപടിയാണ് വാഷിംഗ്ടൺ പോസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. യുദ്ധമേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരും ഈ പിരിച്ചുവിടലിന്റെ ഇരകളായി. കെയ്‌റോ ബ്യൂറോ ചീഫ് ക്ലെയർ പാർക്കർ, ഉക്രെയ്‌നിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ലിസി ജോൺസൺ, ബെർലിൻ ബ്യൂറോ ചീഫ് ആരോൺ വീനർ, ജറുസലേം ബ്യൂറോ ചീഫ് ഗാരി ഷിഹ് എന്നിവരും പിരിച്ചുവിടപ്പെട്ട മാധ്യമപ്രവർത്തകരിൽ ഉൾപ്പെടുന്നു.









Discussion about this post