ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പാക് ഭീകരർക്കെതിരെ കടുത്ത പ്രഹരമേൽപ്പിച്ച് ഇന്ത്യൻ സൈന്യം. ലഷ്കർ കമാൻഡർ സെയ്ഫുള്ളയുടെ വലംകൈയ്യും കൊടുംഭീകരനുമായ ആദിലിനെ സുരക്ഷാസേന വധിച്ചിരിക്കുകയാണ്. കഴിഞ്ഞ 18 മാസമായി സൈന്യത്തെ വെട്ടിച്ച് നടന്ന പാക് പൗരനായ ഈ ജെയ്ഷെ മുഹമ്മദ് ഭീകരനെ ‘ഓപ്പറേഷൻ ട്രാഷി 1’ (Operation Trashi 1) ലൂടെയാണ് സൈന്യം പിടികൂടി വകവരുത്തിയത്. കിഷ്ത്വാറിലെ ചത്രൂ മേഖലയിൽ വെച്ച് നടന്ന കടുത്ത ഏറ്റുമുട്ടലിനൊടുവിലാണ് ഈ പാക് ചാരൻ വീണത്.
കിഷ്ത്വാറിലെ ദുർഘടമായ മലനിരകളിലും സ്വാഭാവിക ഗുഹകളിലും ഒളിച്ചിരുന്ന് ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്ന വ്യക്തിയാണ് ആദിൽ. ഏകദേശം ഇരുപതോളം തവണ സൈന്യത്തിന്റെ വലയിൽ നിന്ന് ഇയാൾ കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തവണ കരസേനയുടെ വൈറ്റ് നൈറ്റ് കോർപ്‌സും (White Knight Corps) ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി ഒരുക്കിയ കെണിയിൽ നിന്ന് ആദിലിന് രക്ഷപ്പെടാനായില്ല. ഒരാഴ്ചയായി തുടരുന്ന തിരച്ചിലിനൊടുവിൽ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഭീകരനെ സൈന്യം വളഞ്ഞത്.
ആദിൽ കൊല്ലപ്പെട്ടതോടെ ഇയാളുടെ കൂട്ടാളിയായ പാക് ഭീകരൻ സെയ്ഫുള്ളയ്ക്കായുള്ള തിരച്ചിൽ സൈന്യം ഊർജ്ജിതമാക്കി. രണ്ട് വർഷം മുൻപ് അതിർത്തി കടന്നെത്തിയ സെയ്ഫുള്ള ദോഡ, കിഷ്ത്വാർ മേഖലകളിൽ ഭീകരത വളർത്താൻ ശ്രമിക്കുന്ന പ്രധാനിയാണ്. യുവാക്കളെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുകയും ഭീകര ശൃംഖലകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇയാളുടെ ദൗത്യം. ചത്രൂ മേഖലയുടെ വടക്ക് ഭാഗത്തേക്ക് സെയ്ഫുള്ള രക്ഷപ്പെട്ടതായാണ് സൂചന. ഇയാളെ കണ്ടെത്താനായി ഡ്രോണുകളും സ്നിഫർ ഡോഗുകളെയും ഉപയോഗിച്ച് വനമേഖല അരിച്ചുപെറുക്കുകയാണ്.
ഭാരതത്തിന്റെ മണ്ണിൽ നിന്ന് ഭീകരതയുടെ വേരറുക്കുന്നത് വരെ തങ്ങളുടെ പോരാട്ടം തുടരുമെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.









Discussion about this post