ആഗോള രാഷ്ട്രീയ ഭൂപടത്തിൽ ഇന്ത്യ നേടിയ കരുത്തുറ്റ നയതന്ത്ര വിജയത്തിന് പിന്നാലെ അയൽരാജ്യമായ പാകിസ്താനിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഫെബ്രുവരി രണ്ടിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുമായി ചരിത്രപരമായ വ്യാപാര കരാർ പ്രഖ്യാപിച്ചതാണ് പാകിസ്താനെ ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഒറ്റയടിക്ക് കുറച്ചു. എന്നാൽ അമേരിക്കയെ പ്രീണിപ്പിക്കാൻ പാകിസ്താൻ നടത്തിയ സകല നാടകങ്ങളും വിഫലമായതോടെ ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ പാക് തെരുവുകളിൽ പ്രതിഷേധം പുകയുകയാണ്.
ട്രംപിനെ സന്തോഷിപ്പിക്കാനായി അദ്ദേഹത്തെ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുകയും ‘സമാധാന ബോർഡിൽ’ അംഗമാക്കാൻ ശുപാർശ നൽകുകയും ചെയ്ത പാകിസ്താന് ലഭിച്ച നികുതി നിരക്ക് 19 ശതമാനമാണ്. ഇന്ത്യ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ അന്തസ്സോടെ വിലപേശിയപ്പോൾ 18 ശതമാനം എന്ന കുറഞ്ഞ നിരക്ക് നേടിയെടുത്തു. ഇതോടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും സൈനിക മേധാവി ജനറൽ അസിം മുനീറിനുമെതിരെ രൂക്ഷമായ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പാകിസ്താനിലെ പ്രമുഖ എക്സ് (X) ഉപയോക്താവായ ഉമർ അലി നടത്തിയ പരാമർശം ഇതിനോടകം വൈറലായിക്കഴിഞ്ഞു. “ഫീൽഡ് മാർഷലിനെ (അസിം മുനീർ) ട്രംപ് കൈകാര്യം ചെയ്തത് എല്ലാ വൃത്തികെട്ട ജോലികളും ചെയ്യിപ്പിച്ച ശേഷം ഒടുവിൽ ഉപേക്ഷിക്കപ്പെടുന്ന ഒരു വെപ്പാട്ടിയെപ്പോലെയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
21-ാം നൂറ്റാണ്ടിലെ വിദേശനയം എന്നത് ഫോട്ടോ എടുക്കലോ വെറും പ്രീണനമോ അല്ലെന്നും അത് സാമ്പത്തിക കരുത്തിന്റെയും വിപണിയുടെയും കരുത്താണെന്നും മുൻ പാക് മന്ത്രി ഹമ്മദ് അസർ കുറ്റപ്പെടുത്തി. ഭാരതത്തിന്റെ വ്യാപാര കരാറുകൾ ലോകത്തിന് മുന്നിൽ ഒരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഒരു ബിസിനസുകാരനാണെന്നും അദ്ദേഹം ഭാരതത്തെ ഒരു തുല്യ പങ്കാളിയായി കണ്ടപ്പോൾ പാകിസ്താനെ വെറുമൊരു കടയുടമയെപ്പോലെയാണ് പരിഗണിച്ചതെന്നും ഡിജിറ്റൽ ക്രിയേറ്ററായ വജാഹത്ത് ഖാൻ പറഞ്ഞു. ജനപിന്തുണയില്ലാത്ത ഒരു സർക്കാരിന്റെ നട്ടെല്ലില്ലായ്മയാണ് ഇതിലൂടെ തെളിയുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ഭാരതം ആഗോള ശക്തിയായി വളരുമ്പോൾ, സ്വന്തം സൈന്യത്തിന് അമേരിക്കയിൽ നിന്ന് മാന്യമായ ഒരു പരിഗണന പോലും വാങ്ങി നൽകാൻ പാകിസ്താൻ ഭരണകൂടത്തിന് കഴിയുന്നില്ല എന്നത് പാക് ജനതയെ പ്രകോപിപ്പിച്ചിട്ടുണ്ട്.










Discussion about this post