വടക്കുകിഴക്കൻ ഇന്ത്യയുടെ വികസനക്കുതിപ്പിൽ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി.ചരിത്രപരമായ ത്രികക്ഷി കരാറിൽ നാഗാലാൻഡ് ഒപ്പുവെച്ചു. ഇതോടെ കിഴക്കൻ നാഗാലാൻഡിനായി സ്വയംഭരണ അതോറിറ്റി വരും. കേന്ദ്ര സർക്കാർ, നാഗാലാൻഡ് സർക്കാർ, ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ എന്നിവർ തമ്മിൽ ആണ് കരാർ ഒപ്പുവെച്ചത്. കിഴക്കൻ നാഗാലാൻഡിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സഫലമാക്കുന്നതിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണിത്.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ, ENPO പ്രതിനിധികൾ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. 2010 മുതൽ പ്രത്യേക സംസ്ഥാനത്തിനായി വാദിച്ചിരുന്ന കിഴക്കൻ നാഗാലാൻഡിലെ എട്ട് ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. പുതിയ ഭരണസംവിധാനത്തിലൂടെ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക ശാക്തീകരണത്തിനും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി. വടക്കുകിഴക്കൻ ഇന്ത്യയിലെ തീവ്രവാദം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള മോദി സർക്കാരിന്റെ 12-ാമത്തെ സുപ്രധാന കരാറാണിത്.
ത്രികക്ഷി കരാറിൻറെ അടിസ്ഥാനത്തിൽ കിഴക്കൻ നാഗാലാൻഡിലെ ആറ് ജില്ലകൾക്കായി പ്രത്യേക ഭരണാധികാരമുള്ള ‘ഫ്രോണ്ടിയർ നാഗാലാൻഡ് ടെറിട്ടോറിയൽ അതോറിറ്റി’ രൂപീകരിക്കും. 46 വിഷയങ്ങളിൽ നിയമനിർമ്മാണത്തിനും ഭരണത്തിനും സാമ്പത്തിക കാര്യങ്ങൾക്കും ഈ അതോറിറ്റിക്ക് സ്വയംഭരണാധികാരം ഉണ്ടായിരിക്കും.
അതോറിറ്റിയുടെ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ഫണ്ട് അനുവദിക്കും. എല്ലാ വർഷവും നിശ്ചിത തുക വികസനത്തിനായി നൽകും. ആദ്യഘട്ടത്തിലുള്ള ഭരണച്ചെലവുകൾ പൂർണ്ണമായും കേന്ദ്രം വഹിക്കും. അതോറിറ്റിക്കായി ഒരു മിനി സെക്രട്ടേറിയറ്റ് സ്ഥാപിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി അല്ലെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ തലവൻ. ജനസംഖ്യയ്ക്കും വിസ്തീർണ്ണത്തിനും ആനുപാതികമായ വികസന ഫണ്ട് കിഴക്കൻ നാഗാലാൻഡ് മേഖലയ്ക്ക് ഉറപ്പാക്കും. ഈ പുതിയ കരാർ നാഗാലാൻഡിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 371(A) വ്യവസ്ഥകളെ ഒരു തരത്തിലും ബാധിക്കില്ല. നാഗാലാൻഡിന്റെ അഖണ്ഡത നിലനിർത്തിക്കൊണ്ട് തന്നെയാണ് ഈ സ്വയംഭരണാധികാരം നൽകുന്നത്.
വടക്കുകിഴക്കൻ മേഖലയിലുടനീളം സമാധാനത്തിന്റെയും വികസനത്തിന്റെയും ഐക്യത്തിന്റെയും ഒരു പുതിയ യുഗം കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാജിയുടെയും വ്യക്തമായ ദൃഢനിശ്ചയവും നേതൃത്വവുമാണ് പ്രതിഫലിക്കുന്നതെന്ന് ബിജെപി ദേശീയ നേതാക്കൾ വ്യക്തമാക്കി.കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വടക്കുകിഴക്കൻ ഇന്ത്യ സമാധാനത്തിലേക്കും സ്ഥിരതയിലേക്കും സ്ഥിരമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ചർച്ചകളിലൂടെയും അർപ്പണബോധത്തിലൂടെയും പരിഹരിക്കപ്പെടുന്നുവെന്നും ബിജെപി പ്രതികരിച്ചു










Discussion about this post