ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന് നാളെ പന്തൊരുങ്ങുമ്പോൾ ഇന്ത്യൻ ടീം അതീവ കരുത്തരാണെന്ന് മുൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ടീം ഇന്ത്യയുടെ ശക്തികേന്ദ്രങ്ങളെക്കുറിച്ച് വിശകലനം ചെയ്തത്.
ഇന്ത്യയുടെ പ്രധാന കരുത്ത് അവരുടെ ബൗളിംഗ് നിരയാണെന്ന് ചോപ്ര നിരീക്ഷിക്കുന്നു. “ലോക ഒന്നാം നമ്പർ ടി20 ബൗളർ ഇന്ന് ജസ്പ്രീത് ബുംറയല്ല, അത് വരുൺ ചക്രവർത്തിയാണ്. വരുണും ബുംറയും ചേരുമ്പോൾ ഇന്ത്യയുടെ കൈവശം വിശ്വസിക്കാവുന്ന എട്ട് ഓവർ ബാങ്ക് ഉണ്ട്. ഇതിന് പുറമെ ഇന്ത്യക്കായി ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ അർഷ്ദീപ് സിംഗും ചേരുന്നതോടെ ഇന്ത്യയുടെ ബൗളിംഗ് ലോകോത്തരമാകുന്നു,” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ആഴത്തെയും ചോപ്ര പ്രശംസിച്ചു. എട്ടാം നമ്പറിൽ അക്സർ പട്ടേലിനെപ്പോലെ ഒരു താരം ബാറ്റിംഗിന് എത്തുന്നത് അത്ഭുതകരമാണെന്ന് അദ്ദേഹം പറഞ്ഞു. “ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ – ഇതൊരു വമ്പൻ പവർഹൗസ് തന്നെയാണ്. ആരെത്തിയാലും അടിച്ചുതകർക്കുന്ന നിർഭയമായ ശൈലിയാണ് ഈ ടീമിന്റേത്,” അദ്ദേഹം നിരീക്ഷിച്ചു.
കഴിഞ്ഞ വർഷത്തെ ലോകകപ്പ് ജേതാക്കളേക്കാൾ മികച്ച ടീമാണ് ഇത്തവണത്തെ ഇന്ത്യൻ സംഘമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2024 ലോകകപ്പിന് ശേഷം നടന്ന എല്ലാ ഉഭയകക്ഷി പരമ്പരകളും ഇന്ത്യ വിജയിച്ചു എന്നത് ടീമിന്റെ മികച്ച ഫോമിന് തെളിവാണ്. ന്യൂസിലൻഡിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ ഇഷാൻ കിഷന്റെ തകർപ്പൻ അർദ്ധസെഞ്ച്വറിയുടെ (20 പന്തിൽ 53) കരുത്തിൽ ഇന്ത്യ 240 റൺസ് അടിച്ചുകൂട്ടിയത് അദ്ദേഹം എടുത്തുപറഞ്ഞു.












Discussion about this post