2026 ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ യുവ പേസർ ഹർഷിത് റാണ ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പുറത്തായി. പകരം പരിചയസമ്പന്നനായ മുഹമ്മദ് സിറാജ് ടീമിലെത്തിയേക്കും.
അമേരിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തോടെ ഇന്ത്യ ലോകകപ്പ് പോരാട്ടം തുടങ്ങാനിരിക്കെയാണ് പേസർ ഹർഷിത് റാണയുടെ പരിക്ക് ടീമിനെ പ്രതിസന്ധിയിലാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെയാണ് റാണയ്ക്ക് പരിക്കേറ്റത്.
നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബൗളിംഗിനിടെ റാണയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഒരു ഓവറിനിടെ രണ്ടുതവണ റണ്ണപ്പ് പൂർത്തിയാക്കാനാവാതെ താരം പാതിവഴിയിൽ നിന്നു. കടുത്ത വേദനയോടെ കാൽമുട്ടിൽ പിടിച്ചിരുന്ന റാണ ഒരു ഓവർ മാത്രം എറിഞ്ഞാണ് ഗ്രൗണ്ട് വിട്ടത്. പിന്നീട് നടത്തിയ സ്കാനിംഗിൽ കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും കണ്ടെത്തി.
“ഹർഷിത് റാണയുടെ പരിക്ക് ഒരു വലിയ തിരിച്ചടിയാണ്. 15 പേരുടെ ടീമിനെ തിരഞ്ഞെടുക്കുമ്പോൾ അവന്റെ റോളിന് വലിയ പ്രാധാന്യം നൽകിയിരുന്നു,” ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റാണയുടെ അഭാവം ടീം കോമ്പിനേഷനെ ബാധിക്കുമെങ്കിലും, അത് മറികടക്കാനുള്ള മികച്ച പകരക്കാർ ടീമിനുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഹർഷിത് റാണയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്താനാണ് ഏറ്റവും കൂടുതൽ സാധ്യത. 2024 ടി20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന സിറാജിന്റെ അനുഭവസമ്പത്ത് ഇന്ത്യക്ക് ഗുണകരമാകുമെന്ന് സെലക്ടർമാർ വിശ്വസിക്കുന്നു. നിതീഷ് കുമാർ റെഡി, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെങ്കിലും സിറാജിനാണ് മുൻഗണന.













Discussion about this post